ന്യൂഡൽഹി : ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭച്ഛിദ്രത്തിനിടയിൽ മരിച്ചു. ഷിക്കോഹാബാദിലെ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയ പെൺകുട്ടിയാണ് മരണപ്പെട്ടത്. വീട്ടുകാർ അറിയാതെ ആൺ സുഹൃത്തിനോടൊപ്പം രഹസ്യമായാണ് പെൺകുട്ടി ഗർഭച്ഛിദ്രത്തിനായി എത്തിയിരുന്നത്. പെൺകുട്ടിയോടൊപ്പം വന്ന ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ പെൺകുട്ടി കഴിഞ്ഞ ഏതാനും നാളുകളായി കമല നഗറിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കോച്ചിംഗ് സെന്ററിൽ വച്ചായിരുന്നു പെൺകുട്ടി അറസ്റ്റിലായ യുവാവുമായി അടുത്തത്. ഈ ബന്ധത്തിൽ പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ആൺ സുഹൃത്തും പെൺകുട്ടിയും കൂടി ഷിക്കോഹാബാദിലെ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിനായി എത്തിയിരുന്നത്. ഗർഭച്ഛിദ്രം നടത്തിയതിനുശേഷം അമിതമായ രക്തസ്രാവം ഉണ്ടായതാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമായത്. സ്ഥിതി വഷളായതോടെ പെൺകുട്ടിയെ എസ് എൻ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് പെൺകുട്ടി മരണപ്പെട്ടത്. ഗർഭച്ഛിദ്രം നടത്തിയ
ഷിക്കോഹാബാദിലെ ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









