തിരുവനന്തപുരം; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ എന്തു ചെയ്യണമെന്നു ഭരണഘടനയിലോ നിയമത്തിലോ പറയുന്നില്ല. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെയോ മന്ത്രിസഭ പിരിച്ചുവിടപ്പെടുന്നതുവരെയോ നിയമപരമായി സ്ഥാനത്തു തുടരാം.
ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയ്ക്കും സംസ്ഥാനങ്ങളിലെയുംസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാർക്കും മാത്രമേ സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് പരിരക്ഷ ലഭിക്കുന്നുള്ളൂ. ഭരണഘടനയുടെ 361-ാം അനുച്ഛേദം ഇത് സംബന്ധിച്ച് വ്യക്തത നൽകുന്നുണ്ട്. എന്നാൽ ഈ പരിരക്ഷ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിമാർക്കോ ലഭിക്കില്ല. എന്നിരുന്നാലും അറസ്റ്റിലൂടെ മാത്രം ഇവരെ അയോഗ്യരാക്കാനും സാധിക്കില്ല.
പിന്നെ എങ്ങനെയാണ് ഒരു മുഖ്യമന്ത്രിയ്ക്ക് ജയിലിൽ നിന്ന് പ്രവർത്തിക്കാനാവുക എന്നാണ് ഉയരുന്ന ചോദ്യം.
മന്ത്രിസഭായോഗം ചേരണം, ഫയലുകൾ നോക്കണം. ഓഫിസുമായി ചർച്ച ചെയ്യണം. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണം. ചീഫ് സെക്രട്ടറിയോടു പല കാര്യങ്ങളിലും വിശദീകരണം തേടേണ്ടിവരും. ഇതെല്ലാം ജയിലിലിരുന്ന് എങ്ങനെ സാധിക്കും എന്നതാണു പ്രായോഗിക പ്രശ്‌നം. മുഖ്യമന്ത്രി എവിടെയങ്കിലും പോകുമ്പോഴോ അദ്ദേഹത്തിന് അസുഖം വരുമ്പോഴോ പകരം ചുമതലയേൽപിക്കാറുണ്ട്. മന്ത്രിസഭായോഗം വിളിക്കുന്നതും ചുമതല നിറവേറ്റുന്നതും പകരക്കാരനായിരിക്കും. ഇത്തരം വഴികളാണുള്ളത്. ജയിൽ നിയമം അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂ. മുഖ്യമന്ത്രിയായാലും ജയിൽ നിയമം അനുസരിച്ചു തടവുകാരനാണ്. ജയിൽ നിയമം അനുസരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേജ്രിവാളിന് രാജി വയ്ക്കുന്നതുവരെ അധികാരത്തിൽ തുടരാൻ കഴിയും. രാജിവച്ചശേഷം പൂർണ ചുമതല മറ്റൊരാൾക്കു നൽകുന്നതാണ് ഉചിതം. അല്ലെങ്കിൽ മറ്റൊരാൾക്കു താൽക്കാലിക ചുമതല കൊടുക്കണം എന്നാണ് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി.
അതേസമയം ജയിലിൽ നിന്ന് സംസ്ഥാന ഭരണം നടത്തരുതെന്ന് പറയുന്ന നിയമങ്ങളും നിലവിലില്ല. അറസ്റ്റിന് ശേഷം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രാജി വെക്കണമെന്ന് പറയുന്ന നിയമവ്യവസ്ഥകളും നിലവിലില്ല. എന്നാൽ ജയിൽ മാർഗനിർദേശങ്ങളും ചട്ടങ്ങളും ജയിലിൽ നിന്നുള്ള ഭരണം ദുഷ്‌കരമാക്കും. ഭരണഘടനാ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും നിയമവിദഗ്ധർ പറയുന്നു.
നേരത്തെ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അറസ്റ്റിലായപ്പോൾ, ഭാര്യയെ ചുമതല ഏൽപ്പിച്ച് മുഖ്യമന്ത്രിപദം ഒഴിയുകയാണ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പദവി ഒഴിഞ്ഞിരുന്നു. പദവി ഒഴിഞ്ഞതിന് ശേഷമായിരുന്നു സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാർട്ടി അദ്ധ്യക്ഷൻ ചംപയ് സോറനാണ് അദ്ദേഹം പദവി കൈമാറിയത്.
അതേസമയം കെജ്രിവാൾ അവകാശപ്പെടുന്നത് പോലെ ജയിലിൽ നിന്ന് മുഖ്യമന്ത്രിയുടെ ജോലി ചെയ്യാൻ ഒരു വഴിയുണ്ട്. നിയമം അനുസരിച്ച് ലഫ്റ്റനന്റ് ഗവർണർക്ക് ഏതൊരു കെട്ടിടവും ജയിലായി പ്രഖ്യാപിക്കാനാകും. വീട്ടുതടങ്കലിൽ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുമതി വാങ്ങാൻ കെജ്രിവാളിനായാൽ ഒരു പരിധിവരെ പ്രതിസന്ധികൾ മറികടക്കാൻ അരവിന്ദ് കെജ്രിവാളിനാകും.
Discussion about this post