അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ഫിലാഡൽഫിയയിൽ അരങ്ങേറിയ പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് എൽ സാൽവദോറിനെയാണ് അർജന്റീന കീഴടക്കിയത്. ആദ്യ പകുതിയിൽ അർജന്റീന രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.
പതിനാറാം മിനിറ്റിൽ ഡിഫൻഡർ ക്രിസ്ത്യൻ റൊമേറൊ അർജന്റീനയെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് എൻസോ ഫെർണാണ്ടസ് ആൽബിസെലസ്റ്റികളുടെ ലീഡ് വർദ്ധിപ്പിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുമ്പോൾ അർജന്റീന 2-0ത്തിന് ലീഡ് ചെയ്തു.
സെക്കന്റ് ഹാഫ് ആരംഭിച്ച് ഏഴ് മിനിറ്റിനുള്ളിൽ അർജന്റീന വീണ്ടും എൽ സാൽവദോറിന്റെ വല കുലുക്കി. ഇത്തവണ ജിയോവാനി ലോ സെൽസോയായിരുന്നു സ്‌കോറർ. സ്‌കലോണിയുടെ ടീമിന് പിന്നെയും ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. സൂപ്പർ താരവും ക്യാപ്റ്റനുമായ ലയണൽ മെസി പരിക്കിനെ തുടർന്ന് എൽ സാൽവദോറിനെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചിരുന്നില്ല.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു സൗഹൃദ മത്സരം കൂടി അർജന്റീന കളിക്കും. ബുധനാഴ്ച മറ്റൊരു മധ്യ അമേരിക്കൻ ടീമായ കോസ്റ്റാറിക്കയാണ് അർജന്റീനയുടെ എതിരാളികൾ. ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന.
Discussion about this post