ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ 0-4 ന്റെ ദയനീയ പരാജയത്തിന് പിന്നാലെ, ഓപ്പണർമാരായ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരെ മാറിമാറി പരീക്ഷിച്ച് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ‘മ്യൂസിക്കൽ ചെയർ’ കളിക്കുകയാണെന്ന് കടുത്ത ഭാഷയിൽ വിമർശിച്ച് ഇതിഹാസ സ്പിന്നർ ആർ. അശ്വിൻ രംഗത്ത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെയാണ് ഇന്ത്യ ഓപ്പണറായി ഇറക്കിയത്. എന്നാൽ മഴമൂലം ഉപേക്ഷിക്കപ്പെട്ട ആ മത്സരത്തിൽ 7 പന്തിൽ ഒരു റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. തൊട്ടടുത്ത മത്സരത്തിൽ സഞ്ജുവിനെ മാറ്റിനിർത്തി 15 കാരനായ വൈഭവ് സൂര്യവംശിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകി. തുടർന്നുള്ള മത്സരങ്ങളിൽ 14, 13, 15 എന്നിങ്ങനെ റൺസ് എടുത്ത വൈഭവിനെ മാറ്റി അവസാന മത്സരത്തിൽ ഇന്ത്യ വീണ്ടും സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തേക്ക് തിരികെ വിളിക്കുകയായിരുന്നു. ഈ അനാവശ്യമായ മാറ്റങ്ങളെയാണ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ലൂടെ അശ്വിൻ ശക്തമായി ചോദ്യം ചെയ്തത്.
മോശം ഫോമിലായിരുന്നിട്ടും ഇംഗ്ലണ്ട് തങ്ങളുടെ വിക്കറ്റ് കീപ്പർ ബാറ്ററും നായകനുമായ ജോസ് ബട്‌ലറെ തുടർച്ചയായി പിന്തുണച്ചപ്പോൾ, ഇന്ത്യ ഓപ്പണർമാരുടെ കാര്യത്തിൽ സംഗീതം നിർത്തുമ്പോൾ കസേരയിൽ ഇരിക്കുന്നവൻ ഓപ്പൺ ചെയ്യാൻ പോകട്ടെ എന്ന രീതിയിലാണ് പെരുമാറിയതെന്ന് അശ്വിൻ പരിഹസിച്ചു. ഇംഗ്ലണ്ട് ബട്‌ലർക്ക് എല്ലാ മത്സരങ്ങളിലും അവസരം നൽകിയപ്പോൾ അവസാന പോരാട്ടത്തിൽ 64 പന്തിൽ 131 റൺസ് എന്ന കരിയറിലെ മികച്ച സെഞ്ച്വറി നേട്ടത്തോടെ അദ്ദേഹം ആ വിശ്വാസത്തിന് മറുപടി നൽകി. എന്നാൽ ടി20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച രീതിയിൽ റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെ വെച്ച് നമ്മൾ മ്യൂസിക്കൽ ചെയർ കളിച്ചുവെന്നും, ആ കടുത്ത സമ്മർദ്ദത്തിനിടയിൽ അവസാന മത്സരത്തിൽ അദ്ദേഹത്തിന് 27 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂവെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ഒരു വലിയ സെഞ്ച്വറി നേടേണ്ടിയിരുന്ന താരത്തെയാണ് വെറും 27 റൺസിൽ നമ്മൾ ഒതുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ പൂർണ്ണമായി നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഉഭയകക്ഷി ടി20 പരമ്പര സ്വന്തമാക്കിയത്.
വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലെ മൂന്ന് മത്സരങ്ങളിലും വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമോ എന്ന ചോദ്യത്തിന്, ഇന്ത്യൻ ടീമിൽ ആർക്കും അത്തരം ഒരു ഉറപ്പും നൽകാൻ കഴിയില്ലെന്നായിരുന്നു അശ്വിന്റെ മറുപടി. സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചപ്പോൾ യുവതാരം പ്രഭ്സിമ്രാൻ സിങ്ങിന് ആദ്യമായി ടീമിലേക്ക് വിളി വന്നിട്ടുണ്ട്. ഒരു കളിക്കാരനും എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് തനിക്ക് 100 ശതമാനം ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും ആർക്കും എപ്പോൾ വേണമെങ്കിലും സ്ഥാനം നഷ്ടപ്പെടാമെന്നും അശ്വിൻ വ്യക്തമാക്കി. ടീം മാനേജ്‌മെന്റ് നിരന്തരം കളിക്കാരെ മാറ്റിക്കൊണ്ടിരിക്കുന്ന ഈ പ്രവണത ഒട്ടും നല്ലതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ജൂലൈ 23-ന് ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് സിംബാബ്‌വെയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.












