അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ദയനീയ പരാജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ വൻ മാറ്റം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. വരാനിരിക്കുന്ന പരമ്പരകളിൽ വെറും ഐപിഎൽ പ്രകടനങ്ങൾ മാത്രം മാനദണ്ഡമാക്കി ബാറ്റർമാരെ തിരഞ്ഞെടുക്കരുതെന്ന് അദ്ദേഹം സെലക്ടർമാരോട് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 0-4 ന്റെ നാണംകെട്ട തോൽവിയാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യ ഏറ്റുവാങ്ങിയത്. ഐപിഎല്ലിലും സ്വന്തം നാട്ടിലെ ഫ്ലാറ്റ് പിച്ചുകളിലും ബാറ്റ് ചെയ്തു ശീലിച്ച ഇന്ത്യൻ ബാറ്റർമാർക്ക് യുകെയിലെ പിച്ചുകളിലെ പേസും സ്വിങ്ങും ബൗൺസുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. ഇത് വിദേശ മണ്ണിലെ ഭാരതത്തിന്റെ കളിയിലെ പോരായ്മകൾ പൂർണ്ണമായും തുറന്നുകാട്ടുന്നതായിരുന്നു. യുകെ പര്യടനത്തിലെ ഏഴ് മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാൻ കഴിയാതെ വന്നതോടെ 1,605 ദിവസങ്ങളായി നിലനിർത്തിയിരുന്ന ലോക ഒന്നാം നമ്പർ ടി20 റാങ്കും ഇന്ത്യക്ക് നഷ്ടമായി.
ഈ സാഹചര്യത്തിലാണ് സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി മഞ്ജരേക്കർ തന്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. ഐപിഎൽ നൽകുന്ന വലിയ മേക്കപ്പുകൾ ഇല്ലാതെ ഇന്ത്യൻ ബാറ്റർമാരെ വിലയിരുത്തുക എന്നതാണ് ഇനി സെലക്ടർമാർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം കുറിച്ചു. ഇനി വരാനിരിക്കുന്ന ഭൂരിഭാഗം ടി20 മത്സരങ്ങളും വിദേശ മണ്ണിലാണ് നടക്കാനുള്ളതെന്നും അതുകൊണ്ടുതന്നെ സ്വന്തം നാട്ടിലെ സുഖകരമായ ആധിപത്യത്തിന്റെ നാളുകൾ അവസാനിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിംബാബ്‌വെ, ന്യൂസിലൻഡ് പര്യടനങ്ങളാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും മുന്നിലുള്ളത്. കൂടാതെ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന 2028 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് വിദേശ സാഹചര്യങ്ങളിൽ തിളങ്ങാൻ കെൽപ്പുള്ളവരെ മാത്രമേ ഇനി ടീമിലേക്ക് പരിഗണിക്കാവൂ എന്നാണ് മഞ്ജരേക്കറുടെ പക്ഷം.
തുടർച്ചയായ തോൽവികൾക്ക് കളിക്കാരെ മാത്രം കുറ്റം പറയുന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ അതിനേക്കാൾ വലിയ തെറ്റ് മറ്റെവിടെയോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ഫ്ലാറ്റ് പിച്ചുകൾ ഒരുക്കി ഇന്ത്യൻ ബാറ്റർമാരുടെ പോരായ്മകൾ മറച്ചുവെക്കുകയും, അവരെ യഥാർത്ഥ കളി നിലവാരത്തേക്കാൾ മികച്ചവരായി തോന്നിപ്പിക്കാൻ ‘ഹെവി മേക്കപ്പ്’ നൽകുകയും ചെയ്തവരെയാണ് യഥാർത്ഥത്തിൽ കുറ്റപ്പെടുത്തേണ്ടത്. സ്വിങ്ങും അപ്രതീക്ഷിത ബൗൺസും ടേണുമൊക്കെയുള്ള വിദേശ പിച്ചുകളിൽ കളിക്കുമ്പോൾ ഇന്ത്യൻ ടീം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. വിദേശ മണ്ണിലെ വ്യത്യസ്തമായ പിച്ചുകളോട് എങ്ങനെ പൊരുത്തപ്പെടണമെന്നും എങ്ങനെ റൺസ് കണ്ടെത്തണമെന്നും ലോക ചാമ്പ്യന്മാരായ ടീം ഇന്ത്യ അടിയന്തരമായി പഠിക്കേണ്ടതുണ്ടെന്നും മഞ്ജരേക്കർ വ്യക്തമാക്കി.












