മുംബൈ: സൊമാലിയൻ തീരത്ത് ഓപ്പറേഷനിൽ പിടിയിലായ 35 കടൽക്കൊള്ളക്കാരെയും വഹിച്ചുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിൽ എത്തിയതായി നാവികസേന അറിയിച്ചു.
തുടർന്ന് ഈ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി. ഓപ്പറേഷൻ സങ്കല്പിന്റെ ഭാഗമായാണ് ഇന്ത്യയുടെ മറൈൻ കമാൻഡോസ് കടൽകൊള്ളക്കാരെ കീഴടക്കിയത്. ഓപ്പറേഷൻ സങ്കല്പിന്റെ ഭാഗമായി , ഈ മേഖലയിലൂടെ കടന്നുപോകുന്ന നാവികരുടെ സുരക്ഷയ്ക്കും വാണിജ്യ വ്യാപാരത്തിനും വേണ്ടി അറബിക്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
മാർച്ച് 15 ന് പുലർച്ചെ ആരംഭിച്ച 40 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനിൽ, ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ-ഇന്ത്യൻ ഓഷ്യൻ റീജിയൻ യുകെഎംടിഒയിൽ നിന്ന് ലഭിച്ച ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ പൈറേറ്റ് ഷിപ്പ് എക്‌സ്-എംവി റ്യൂനെ ഐ എൻ എസ് കൊൽക്കത്ത തടയുകയും ബന്ദികളെ രക്ഷിക്കുകയുമായിരിന്നു. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനും വ്യാപാരികളെ തട്ടിക്കൊണ്ടുപോകലിനും മദർഷിപ്പായി ഉപയോഗിക്കുകയായിരുന്നു എക്‌സ്-എംവി റ്യൂനെ.
പിടികൂടിയ 35 കടൽക്കൊള്ളക്കാരുമായി ഐഎൻഎസ് കൊൽക്കത്ത മാർച്ച് 23 ന് മുംബൈയിലേക്ക് മടങ്ങി, ഇന്ത്യൻ നിയമങ്ങൾ, പ്രത്യേകിച്ച് മാരിടൈം ആൻ്റി പൈറസി ആക്റ്റ് 2022 അനുസരിച്ച് കൂടുതൽ നിയമ നടപടികൾക്കായി കടൽക്കൊള്ളക്കാരെ ലോക്കൽ പോലീസിന് കൈമാറി,” നാവികസേന പറഞ്ഞു.









