റായ്പുർ : ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വിവിധ സുരക്ഷാസേനകളിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷന് ഇടയിലായിരുന്നു വെടിവെപ്പ് ഉണ്ടായത്. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ വച്ച് ഉണ്ടായ വെടിവെപ്പിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി വനത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയായിരുന്നു.
മാവോയിസ്റ്റ് കോട്ടയായി കണക്കാക്കപ്പെടുന്ന ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകളോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ വെച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഛത്തീസ്ഗഡിലെ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ), മൂന്ന് ജില്ലകളിൽ നിന്നുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.
Discussion about this post