പത്തനംതിട്ട: പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടിഎം തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസമാണ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തോമസ് ഐസക്കിനെതിരെ യുഡിഎഫ് പരാതി നൽകിയത്.
യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമന്റേതാണ് പരാതി. പ്രചാരണത്തിനിടെ സംസ്ഥാന സർക്കാർ സ്ഥാപനമായ കെ-ഡിസ്‌കിന്റെ ജീവനക്കാരെയും, ഹരിതസേന, കുടുംബശ്രീ എന്നീ സംവിധാനങ്ങളെയും തോമസ് ഐസക് ഉപയോഗിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു യുഡിഎഫ് പരാതി നൽകിയത്.
ഇവരെ ഉപയോഗിച്ച് വീടുകൾ കയറി യുവാക്കൾക്ക് ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ പരാതി. എംപി ആയാൽ 50,000 പേർക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്ത് തോമസ് ഐസക് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാൽപ്പത് കെ ഡിസ്‌ക് ജീവനക്കാരെയാണ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ ഇരുന്ന് ഇവർ പ്രവർത്തിയ്ക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Discussion about this post