കൊല്ലം: മീൻ കറി വയ്ക്കാത്തതിന്റെ പേരിൽ മകൻ ക്രൂരമായി മർദ്ദിച്ച അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശിനി ദ്രൗപദി (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16 നായിരുന്നു ദ്രൗപദിയെ മകൻ പ്രമോദ് മർദ്ദിച്ചത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാരമായി പരിക്കേറ്റ ദ്രൗപതി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതിനിടെ ആയിരുന്നു മരണം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം പിന്നീട് സംസ്‌കരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രമോദ്. സ്ഥിരമായി മദ്യപിച്ച് എത്താറുള്ള ഇയാൾ ദ്രൗപതിയെ മർദ്ദിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും ഇയാൾ പതിവ് പോലെ മദ്യപിച്ച് എത്തി. വരുമ്പോൾ മീനും വാങ്ങിയായിരുന്നു ഇയാൾ എത്തിയത്. ഇത് പാകം ചെയ്ത് തരാൻ അമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് പുറത്തേക്ക് പോകുകയായിരുന്നു. മൂന്ന് മണിയോടെ തിരികെ വീട്ടിലെത്തിയ പ്രമോദ് മീൻ കറി ആവശ്യപ്പെട്ടു. എന്നാൽ പാകം ചെയ്തിട്ടില്ലെന്ന് ദ്രൗപദി പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രമോദ് ദ്രൗപദിയെ മർദ്ദിച്ചു. ഇതിനിടെ കമ്പി വടി കൊണ്ട് ഇയാൾ ദ്രൗപദിയുടെ തലയ്ക്ക് അടിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
സാരമായി പരിക്കേറ്റ ദ്രൗപദിയെ ഇയാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വീണതാണെന്ന് ആശുപത്രി അധികൃതരോട് കള്ളം പറയുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ ഇയാൾ മർദ്ദന വിവരം പറഞ്ഞു. ഇതോടെയായരുന്നു അറസ്റ്റ്.
Discussion about this post