ഭോപ്പാൽ; മദ്ധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജെയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ വൻ തീപ്പിടിത്തം. പതിന്നാലോളം പുരോഹിതർക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന ‘ഭസ്മ ആരതി’ക്കിടെയാണ് തീപ്പിടിത്തമുണ്ടായത്.
കർപ്പൂരം കത്തിക്കൊണ്ടിരുന്ന പൂജാതാലിയിൽ (പൂജാദ്രവ്യങ്ങൾ വെക്കുന്ന താലം) പൂജയ്ക്കുപയോഗിക്കുന്ന വർണപ്പൊടി വീണതോടെയാണ് തീപ്പിടിച്ചത്. താമസിയാതെ പൊടി വീണുകിടന്ന നിലത്തേക്കും തീ പടർന്നു. സി.സി.ടി.വി. ക്യാമറകളിൽ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്.
പരിക്കേറ്റവർ ജില്ലാആശുപത്രിയിലും ഇൻഡോറിലെ ആശുപത്രിയിലുമായി ചികിത്സ തേടിയിട്ടുള്ളതായും മജിസ്ര്ടേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാകളക്ടർ പറഞ്ഞു. ജില്ലാപഞ്ചാത്ത് സി.ഇ.ഒ. മൃണാൽ മീണ, അഡീഷണൽ കളക്ടർ അനുകൂൽ ജയിൻ എന്നിവർ ചേർന്ന് വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാകളക്ടർ പറഞ്ഞു.
Discussion about this post