ഈനാം പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് എന്ന പ്രയോഗം കേട്ടിട്ടില്ലേ.അലവലാതിത്തരത്തിൽ ഒന്നിനൊന്ന് മെച്ചം എന്ന തരത്തിലാണല്ലോ ചിലർക്ക് നമ്മൾ ഈ വിശേഷണം അറിഞ്ഞ് നൽകുന്നത്. ശരിക്കും ഈ രണ്ട് ജീവികൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?അതേസമയം മരപ്പട്ടിയും വെരുകും ഒരേ വർഗ്ഗമാണെന്ന് കരുതിപ്പോരുന്നവരുണ്ട്. എന്നാൽ രണ്ടും രണ്ട് വ്യത്യസ്ത ജനുസ്സാണ്. കല്ലുണ്ണി വെരുക് പാരഡോക്സറസ് ജനുസിലും പൂ വെരുക് വിവെറിക്കുല ജനുസിലും പെട്ട വ്യത്യസ്ത ജീവികളാണ്
മരപ്പട്ടി
കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ഒരു സസ്തനിയാണ് മരപ്പട്ടി വെരുകുമായി അടുത്ത ബന്ധമുള്ള മരപ്പട്ടി രാത്രിയിൽ ആണ് ഇരതേടുന്നത്. പനങ്കുലയും, തെങ്ങിൻ പൂക്കുലയും പാകമാകാത്ത തേങ്ങയും ഒക്കെ ഭക്ഷിക്കുന്നതിനാൽ കർഷകരുടെ ശത്രുവായി കേരളത്തിൽ ചിലപ്പോഴൊക്കെ കണക്കാക്കാറുണ്ട്. ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ കണ്ടെത്തിയിട്ടുണ്ട്.
മൂന്നുമുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുണ്ടാകാറുള്ള മരപ്പട്ടികൾക്ക് മൂക്കുമുതൽ വാലിന്റെ അറ്റം വരെ ഏകദേശം ഒരു മീറ്റർ നീളമുണ്ടായിരിക്കും. വാലിനു ഏകദേശം 45 സെന്റീമീറ്ററാണു നീളമുണ്ടായിരിക്കും. വെളുത്ത ശരീരത്തിലൂടെ കറുത്തരോമങ്ങളാണുണ്ടാവുക. കണ്ണിനു മുകളിലും താഴെയുമായി വെളുത്ത പാട് കാണാവുന്നതാണ്. നെറ്റിയിൽ നിന്നു തുടങ്ങി വാലുവരെയെത്തുന്ന കറുത്ത വര, കൂടിനിൽക്കുന്ന രോമങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഉടലിൽ മുന്നിൽ നിന്നു പിന്നോട്ട് ആകെ മൂന്നു വരകൾ ഉണ്ട്. ശരീരത്തിൽ അവ്യക്തമായി മറ്റുപാടുകൾ കാണാവുന്നതാണ്. കുട്ടികളിൽ ഈ വരകൾ വ്യക്തമായിരിക്കണമെന്നില്ല. സാധാരണ മരത്തിൽ ജീവിക്കുന്ന മരപ്പട്ടികളുടെ കാൽനഖങ്ങൾ മരത്തിൽ പിടിച്ചു കയറാൻ പാകത്തിൽ വളരെ കൂർത്തതായിരിക്കും. മണ്ണിലിറങ്ങിയും ഇരതേടാറുണ്ട്. കറുത്ത രോമങ്ങളാൽ മൂടപ്പെട്ട ശക്തമായ വാലും മരങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായമായി ഉപയോഗിക്കുന്നു. വെരുകുവംശത്തിൽ പെട്ട മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി വാലിൽ വളയങ്ങളുണ്ടാകാറില്ല. അപകടഘട്ടങ്ങളിൽ പൂച്ചകളെ പോലെ ചീറ്റുകയും കടിക്കുകയും ചെയ്യുന്നതാണ്
രാത്രിയിലാണ് മരപ്പട്ടികൾ ഇരതേടാനിറങ്ങുക. മിശ്രഭുക്ക് ആയ ഈ ജീവികളുടെ ഭക്ഷണം പ്രധാനമായും പഴങ്ങളും, ചെറു ഉരഗങ്ങളും, മുട്ടകളുമാണ്.
വർഷത്തിലുടനീളം കുട്ടികളുണ്ടാവാറുണ്ട്. മരത്തിന്റെ പൊത്തുകളിലാണ് സാധാരണ കുട്ടികൾ ഉണ്ടാവുക. മൂന്നോ നാലോ കുട്ടികൾ ഒരു പ്രസവത്തിൽ ഉണ്ടാകുന്നു. പിറന്ന് ഒരു കൊല്ലമാകുമ്പോൾ പ്രായപൂർത്തിയാകുന്ന മരപ്പട്ടികൾ സാധാരണ 22 കൊല്ലം വരെ ജീവിക്കുന്നു
വംശനാശം
അടുത്ത ബന്ധമുള്ള മറ്റുജീവികളെ അപേക്ഷിച്ച് വംശനാശഭീഷണി മരപ്പട്ടികൾക്ക് ഇല്ല എന്നു തന്നെ പറയാം. ഇവയുടെ കൂടിയ എണ്ണവും, ഏതൊരു സാഹചര്യവുമായി ഒത്തുചേർന്നു പോകാനുള്ള കഴിവും മരപ്പട്ടികളെ വംശനാശ ഭീഷണിയിൽ നിന്നു രക്ഷിക്കുന്നു. എന്നിരുന്നാലും ഇറച്ചിയ്ക്കായി മരപ്പട്ടികളെ കൊല്ലാറുണ്ട്. അതുപോലെ വെരുകു വംശത്തിൽ പെട്ട ജീവികളെ അവയുടെ സുഗന്ധോത്പാദന കഴിവുകൊണ്ടും, മരുന്നുകളുണ്ടാക്കാനും പിടിക്കുന്നതിനാൽ, മരപ്പട്ടികളേയും പിടിക്കാറുണ്ട്. 1972-ലെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മരപ്പട്ടി.
ഈനാമ്പേച്ചി
ഈനാമ്പേച്ചി അഥവാ ഇന്ത്യൻ ഈനാമ്പേച്ചി (ശാസ്ത്രീയനാമം: Manis crassicaudata) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഈനാമ്പേച്ചി ജനുസ്സിൽപ്പെട്ട ഒരു ജന്തുവാണ്.
ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.
മങ്ങിയ ഊത നിറം കലർന്ന വെള്ളത്തൊലിയും മുകൾഭാഗത്ത് അതിനെ മുടിനിൽക്കുന്ന ഒരുകൂട്ടം മഞ്ഞ ചെതുമ്പലുകളുള്ള ജീവിയാണ് ഈനാംപേച്ചി. അങ്ങുമിങ്ങും ചുവപ്പു കലർന്ന തവിട്ടുനിറവുമുണ്ട്. മുഖത്തു ശരീരത്തിന്റെ അടിവശത്തു മാത്രമേ തൊലി കാണാൻ കഴിയൂ. അതിന്റെ പിൻകാലുകളിൽ പാദത്തിന്റെ അടിവശം കട്ടിയുള്ള തൊലിയോടുകൂടിയതും മൂർച്ഛയില്ലാത്ത നീളം കുറഞ്ഞ നഖങ്ങളോടുകൂടിയതുമാണ്. മുൻകാലുകളാകട്ടെ ശക്തവും വളരെ നീളമുള്ള നഖങ്ങളോടു കൂടിയതുമാണ്.
ഫിലോഡേറ്റ ഗോത്രത്തിൽ പെട്ട ഒരു സസ്തനിയാണ് ഈനാമ്പേച്ചി. ഉറുമ്പുതീനി, അളുങ്ക് എന്നീ പേരിലും അറിയപ്പെടുന്നു. ഈ ഗോത്രത്തിൽ മാനിഡേ എന്ന ഏക കുടുംബവും അതിൽ എട്ടു ജാതികളുള്ള മാനിസ് എന്ന ജനുസും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ഇവയ്ക്കുപുറമേയുള്ള ജാതികൾ അന്യംനിന്നുപോയി. അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് .
ഏറെ നീളത്തിൽ ഉദരാശയത്തോളം വരെ എത്തുന്ന നാവാണ് ഇവക്കുള്ളത്. ഏകോന്മുഖ പരിണാമംമൂലം ഈനാമ്പേച്ചികൾക്കും ഭീമൻ ഉറുമ്പുതീനിക്കും കുഴൽച്ചുണ്ടൻ തേൻ വാവലിനും കണ്ഠത്തിലെ ഹൈപ്പോയിഡ് അസ്ഥിയിൽ ഉറപ്പിച്ചിട്ടില്ലാത്ത നാവാണുള്ളത്. ഇവയുടെ നാവുകൾ, കണ്ഠകൂപത്തെ കടന്ന് ഔരസാശയത്തോളം എത്തിനിൽക്കുന്നു. നാവിന്റെ ഈ നീൾച്ച നിലകൊള്ളുന്നത് നെഞ്ഞസ്ഥിക്കും ശ്വാസനാളത്തിനും ഇടയിലാണ്. വലിയ ഈനാമ്പേച്ചികൾക്ക് അവയുടെ നാവ് 40 സെന്റിമീറ്റർ (16 ഇഞ്ച്) വരെ നീട്ടാനാകും












