ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ത്രസിപ്പിക്കുന്ന വിജയം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആര്‍സിബി വിജയിച്ചത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് വേണ്ടി 49 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് വിജയശില്‍പ്പി. അതെ സമയം ആർ സി ബി മുൻനിരയിൽ കോലി ഒഴികെ ആർക്കും വേണ്ടത്ര തിളങ്ങാനായില്ല.
മൂന്നാം ഓവറില്‍ വെറും മൂന്ന് റൺസ് എടുത്തു നിൽക്കെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ബെംഗളൂരു നിരയില്‍ ആദ്യം പുറത്തായത്. കഗിസോ റബാദയുടെ പന്തില്‍ സാം കറന്‍ ക്യാച്ച് എടുത്താണ് ആർ സി ബി ക്യാപ്റ്റൻ പുറത്തായത് . തുടർന്ന് സ്കോർ ബോർഡിൽ കാര്യമായ ചലനം സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ കാമറൂണ്‍ ഗ്രീന്‍ രണ്ടാമതായും മടങ്ങി. പിന്നീട് രജത് പാട്ടിദറും കോലിയും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ട് കെട്ടിപൊക്കിയെങ്കിലും. 18 പന്തില്‍ 18 റണ്‍സെടുത്ത് പാട്ടിദര്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ പുറത്തായി.
മൂന്ന് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും 11 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തും പുറത്തായതോടെ ആർ സി ബി പരാജയം മണത്തു. എന്നാൽ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനാറാം ഓവറിലെ അവസാനത്തെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്ന് ഉറപ്പിച്ചെങ്കിലും 10 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് ഫിനിഷിംഗ് മികവിലൂടെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.
Discussion about this post