ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് ഭാര്യ സുനിത കെജ്രിവാൾ. ഇ ഡി കസ്റ്റഡിയിൽ അദ്ദേഹം പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ട് എന്നും സുനിത കെജ്രിവാൾ വ്യക്തമാക്കി.
വ്യാഴാഴ്ച ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിനെ സുനിത കെജ്രിവാൾ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുനിതയുടെ പ്രതികരണം. ഡൽഹിയിലെ ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയാണെന്ന് സുനിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അവർ ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ തന്നെ ഇതിനെല്ലാം മറുപടി നൽകുമെന്നും സുനിത കെജ്രിവാൾ വ്യക്തമാക്കി.
അതേസമയം അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി. ഇ ഡി ആവശ്യപ്പെട്ടതനുസരിച്ച് ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് കെജ്രിവാളിന്റെ കസ്റ്റഡി നീട്ടി നൽകിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ പരിശോധിക്കാനായി കെജ്രിവാൾ പാസ്സ്‌വേഡുകൾ വെളിപ്പെടുത്തുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പാസ്‌വേഡുകൾ വെളിപ്പെടുത്തുന്നി ല്ലെങ്കിൽ അവ തകർക്കേണ്ടി വരും എന്നും ഇ ഡി അറിയിച്ചതിനെ തുടർന്നാണ് കോടതി കെജ്രിവാളിന്റെ കസ്റ്റഡി നീട്ടി നൽകിയിരിക്കുന്നത്.
Discussion about this post