പത്തനംതിട്ട: ഏഴംകുളത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ ദുരൂഹത. അമിത വേഗതയിൽ എത്തിയ കാർ ലോറിയിൽ മനപ്പൂർവ്വം ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.
അദ്ധ്യാപികയായ അനുജയുടെ സഹപ്രവർത്തകരിൽ നിന്നും ലഭിച്ച മൊഴികളും അപകടത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം ബസ് തടഞ്ഞ് നിർത്തി ഇറക്കിക്കൊണ്ട് പോകുകയായിരുന്നു. ഈ പോക്കിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തോന്നിയില്ലെന്നും, ഭാവവ്യത്യാസം ഇല്ലാതെയാണ് അനുജ ഹാഷിമിനൊപ്പം പോയതെന്നും സഹഅദ്ധ്യാപകർ മൊഴി നൽകിയിട്ടുണ്ട്. തുമ്പമൺ സ്‌കൂളിലെ അദ്ധ്യാപികയാണ് അനുജ.
ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു കാർ അപകടത്തിൽ ഇരുവരും മരിച്ചത്. കായംകുളം- പുനലൂർ റോഡിലെ സ്ഥിരം അപകടമേഖലയായ പട്ടാഴിമുക്കിലായിരുന്നു സംഭവം. അമിത വേഗതയിൽ ആയിരുന്ന കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. കാറും പൂർണമായി തകർന്നു. ഇവരെ ഫയർഫോഴ്‌സ് എത്തി കാർ പൊളിച്ചാണ് പുറത്ത് എടുത്തത്.
Discussion about this post