കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. മുജീബ് റഹ്‌മാനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് റൗഫീനയുടെ പങ്കും വ്യക്തമായത്. ഇതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റപ്പോൾ കിട്ടിയ 143000 രൂപ മുജീബ് റൗഫീനയെ ഏൽപ്പിച്ചിരുന്നു. ഈ പണം എങ്ങനെ കിട്ടിയെന്നും മുജീബ് ഭാര്യയോട് പറഞ്ഞിരുന്നു. പണം ഉപയോഗിച്ച് കാർ വാങ്ങാനായിരുന്നു ഇരുവരുടെയും പദ്ദതി. എന്നാൽ, ഇതിനിടെയായിരുന്നു മുജീബിന്റെ അറസ്റ്റ്.
പോലീസ് വീട്ടിലെത്തുന്നുവെന്ന് മനസിലായ റൗഫീന പണം സുഹൃത്തിനെ ഏൽപ്പിച്ചു. ഇതോടൊപ്പം വീട്ടിലെ ചില വസ്തുക്കൾ കത്തിക്കാനും ഇവർ ശ്രമിച്ചു. ഇത് തടഞ്ഞ് പരിശോധന നടത്താൻ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയ സമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുത്തതെന്നും പോലീസ് പറയുന്നു. മുജീബിന് കയ്യബദ്ധം പറ്റിയതാണെന്ന തരത്തിലാണ് റൗഫീന നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചിരുന്നത്. ഇവർ സുഹൃത്തിനെ എൽപ്പിച്ച പണം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മുജീബ് 2000ൽ പരപ്പനങ്ങാടിയിൽ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതിയാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ നടത്തിയ പ്രതിയാണ് മുജീബ് റഹ്‌മാൻ. മോഷണം പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാൽസംഗം ചെയ്യുകയും സ്വർണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടർന്ന രീതി.
Discussion about this post