ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ. അമൃത്‌സർ ജില്ലയിലെ ഡ്യൂക്ക് ഗ്രാമത്തിലാണ് ഡ്രോൺ എത്തിയത്. ഇത് ബിഎസ്എഫ് തകർത്തെറിഞ്ഞു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ അസ്വാഭാവികമായ ശബ്ദം കേട്ടു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രോൺ കാണുകയായിരുന്നു.
അന്താരാഷ്ട്ര അതിർത്തി കടന്ന് ഗ്രാമത്തിലേക്ക് വരികയായിരുന്നു ഡ്രോൺ. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു. ഡ്രോൺ തകർന്ന് താഴെ വീണു. ഇതിന് പിന്നാലെ പ്രദേശത്ത് ബിഎസ്എഫ് പരിശോധന ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയ്‌ക്കൊടുവിൽ രാവിലെയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. ഡിജെഐ മാവിക് 3 ഡ്രോണാണ് കണ്ടെടുത്തത് എന്ന് ബിഎസ്എഫ് വ്യക്തമാക്കി.
ഡ്രോണിൽ നിന്നും ലഹരിവസ്തുക്കളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല. സുരക്ഷാ സേനയെ നിരീക്ഷിക്കുന്നതിനായി എത്തിയ ഡ്രോണാണോ ഇതെന്നും സംശയിക്കുന്നുണ്ട്.
Discussion about this post