ലക്‌നൗ: ഗുണ്ടാതലവൻ മുക്താർ അൻസാരിയുടെ ഖബറടക്കത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഗാസിപൂർ. മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ഗാസിപൂരാണ് മുക്താർ അൻസാരിയുടെ ജന്മദേശം.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് പിന്നാലെ രാത്രിയോടെ മൃതദേഹം ഗാസിപൂരിലെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. പൊതുദർശനത്തിന് ശേഷം രാവിലെ സംസ്‌കാര ചടങ്ങുകൾ നടക്കും. കുടുംബ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക. ഇവിടെയുൾപ്പെടെ വൻ പോലീസ് സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്.
മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ പ്രദേശത്ത് കലാപ ശ്രമങ്ങൾക്കായുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്. ഗാസിപൂരിന്റെ സമീപ പ്രദേശങ്ങളിലും പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. മുക്താർ അൻസാരിയുടെ വീടിന് മുൻപിലും പോലീസ് വിന്യാസമുണ്ട്.
ഇതിനിടെ മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ രംഗത്ത് എത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഡോക്ടർമാരുടെ പ്രതികരണം. മുക്താർ അൻസാരിയെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് തള്ളുന്നതാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.
Discussion about this post