ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഴിമതി ആരോപണത്തിൽ പെട്ടിരിക്കുന്ന പ്രതിപക്ഷ ഇൻഡി സഖ്യത്തിന്റെ ഉന്നത നേതാക്കൾ ഞായറാഴ്ച ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ ഒത്തുചേരും. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 21ന് മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിൻ്റെ ശക്തിയുടെയും ഐക്യത്തിൻ്റെയും പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഇതിനെതിരെ രൂക്ഷമായ പരിഹാസവുമായി ബി ജെ പി രംഗത്തെത്തി. ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അഴിമതി കേസിൽ അറസ്റ്റിൽ ആയിരിക്കുന്ന സാഹചര്യത്തിൽ ഇൻഡി സഖ്യം നടത്തുന്ന യാത്ര ജനാധിപത്യ സംരക്ഷണത്തിനല്ല മറിച്ച് അഴിമതി സംരക്ഷണത്തിനാണെന്ന രൂക്ഷ വിമർശനവുമായാണ് ബി ജെ പി രംഗത്തെത്തിയത്.
ലാലു യാദവിനേയും സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും അഴിമതിയുടെ പേരിൽ ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞാണ് അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നത്,എന്നാൽ ഇന്ന് അതെ കെജ്‌രിവാൾ ജയിലിൽ കഴിയുമ്പോൾ അദ്ദേഹം ഇതേ ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി എന്നിവരുടെ പിന്തുണയാണ് തേടുന്നത് ഇത് അപഹാസ്യമല്ലാതെ മറ്റെന്താണ് ?ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ചോദിച്ചു.
Discussion about this post