ന്യൂഡൽഹി: എൽഡിഎഫും യുഡിഎഫും കേരളത്തിൽ ശത്രുക്കളെ പോലെ അഭിനയിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡി സഖ്യത്തിന്റെ ഭാഗമായ ഇരുവരും സംസ്ഥാനത്തിന് പുറത്ത് ഒന്നിച്ച് പ്രവർത്തിക്കുന്നു. നമോ ആപ്പിലൂടെ കേരളത്തിലെ ബിജെപി പ്രവർത്തകരോട് സംവദിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
പ്രധാനമന്ത്രിയെ എങ്ങനെയെങ്കിലും തോൽപ്പിക്കുകയാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം. കേരളത്തിനകത്ത് പരസ്പരം കടിച്ചു കീറുന്ന ഇരു മുന്നണികളും പുറത്ത് ഇതിനായി ഒന്നിച്ച് പ്രവർത്തിക്കുന്നു. സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനാണ് ഇരു മുന്നണികളും കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതാണ് കേരളത്തിലെ ഇവരുടെ കളി. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണ്. ഇതിനെക്കുറിച്ച് ജനങ്ങൾക്ക് നന്നായി അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തങ്ങളുടെ അഴിമതികൾ മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് നേതാക്കൾ ചേർന്ന് ഇൻഡി സഖ്യം രൂപീകരിച്ചത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ സംഭവം തേച്ച് മായ്ച്ചു കളയുകയായിരുന്നു ഇൻഡി സഖ്യം രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വസ്തുത എല്ലാവർക്കും അറിയാം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നത സിപിഎം നേതാക്കൾക്ക് പങ്കുണ്ട്. പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് മുങ്ങിയവരെ വെറുതെ വിടില്ല. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post