തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കടലാക്രമണം. തിരുവനന്തപുരം , കൊല്ലം, തൃശ്ശൂർ , ആലപ്പുഴ എന്നി ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത്.
തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടൽ കയറി. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.
ആലപ്പുഴയിൽ പുറക്കാട്, ചേർത്തല, പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. തൃശ്ശൂരിൽ പെരിഞ്ഞനത്താണ് കടലേറ്റം. വലിയ തിരകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾ നശിച്ചു. പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം, വഞ്ചിപ്പുര എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായിരിക്കുന്നത്.
കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം മേഖലകളിൽ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post