കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. കടലാക്രമണ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആരെയും ഫ്ളോട്ടിംഗ് ബ്രിഡ്ജിലേക്ക് കയറ്റിയിരുന്നില്ല. അതിനാൽ തന്നെ ആളപായമില്ല.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. ഇന്നലെ ബീച്ചിൽ ശക്തമായ കടലാക്രമണം ഉണ്ടായിരുന്നു. ശ്തമായ തിരയിൽ പെട്ട് ബ്രിഡ്ജിന്റെ പല ഭാഗങ്ങളും തകർന്നതായി നാട്ടുകാർ പറയുന്നു.
എന്നാൽ, പാലം തകർന്നതല്ലെന്നും കടലാക്രമണ മുന്നറിയിപ്പിനെ തുടർന്ന് അഴിച്ചു വച്ചതാണെന്നുമാണ് ഡിടിപിസി നൽകുന്ന വിശദീകരണം. മുൻകരുതലായി രാത്രി തന്നെ കുറച്ച് ഭാഗങ്ങൾ അഴിച്ച് വെച്ച് കെട്ടിവെക്കുകയായിരുന്നു. 15ഓളം ആങ്കറുകൾ അഴിച്ചുവച്ചിട്ടുണ്ട്. ബ്രിഡ്ജിന്റെ ഭാഗത്ത് തന്നെയാണ് ബാക്കി ഭാഗങ്ങൾ കെട്ടിവച്ചത്. അത് ശക്തമായ തിരയിൽ കരയിലേക്ക് എത്തുകയായിരുന്നുവെന്നും അത് ആളുകൾ വീഡിയോ എടുത്ത് ബ്രിഡ്ജ് തകർന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഡിടിപിസി പറയുന്നത്.
നേരത്തെ വർക്കല, ചാവക്കാട് എന്നീ ബീച്ചുകളിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകൾ തകർന്നിരുന്നു. അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
Discussion about this post