തൃശൂർ: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ കൂടുതല്‍ നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിച്ചതോടെ കടുത്ത പ്രതിരോധത്തിലായി സി പി ഐ എം നേതൃത്വം. അതെ സമയം വെളിപ്പെടുത്താത്ത അനവധി അക്കൗണ്ടുകളുടെ വാർത്ത പുറത്തു വന്നതോടെ ക്രിമിനൽ നടപടികൾ വരെ സി പി ഐ എം നേതാക്കൾക്ക് നേരിടേണ്ടി വന്നേക്കാം എന്ന വിലയിരുത്തലുകളും ശക്തമാകുന്നുണ്ട്.
സ്വത്ത്, അക്കൗണ്ട് വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവച്ചതായി കണ്ടെത്തിയാല്‍ നേതൃത്വത്തിനെതിരെ ക്രിമിനല്‍ നടപടിക്കും സാധ്യത എന്നാണ് നിലവിൽ ഇ ഡി വ്യക്തമാക്കുന്നത് .
സി പി എം തൃശൂർ മുൻ ജില്ലാ സെക്രട്ടറി, മുൻ എം പി, പി കെ ബിജു , തൃശൂർ നഗരസഭാ കൗൺസലർ പി കെ ഷാജൻ എന്നിവർക്ക് ഇ ഡി നോടീസ് അയച്ചതോടെ തൃശൂരിലെ സി പി എം നേതൃത്വം ഏതാണ്ട് മുഴുവനായി തന്നെ കള്ളപ്പണ തട്ടിപ്പിന്റെ പരിധിയിൽ വന്നിരിക്കുകയാണ് എന്ന് പറയാം. ഇതിൽ കരുവന്നൂർ കേസ് അന്വേഷിക്കാൻ പാർട്ടി നിയമിച്ച പി കെ ബിജുവിന് തന്നെ മുഖ്യ പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുകളും ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
എ.സി. മൊയ്തീന്‍, പി.കെ. ബിജു എന്നിവര്‍ സതീഷ്കുമാറില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് അറസറ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ നൽകിയ മൊഴിയാണ് ബിജുവിനെ വെട്ടിലാക്കിയത്. സതീഷിന്‍റെ സഹോദരന്‍ ശ്രീജിത്തിന്‍റെ അക്കൗണ്ട് വഴി 2020ല്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്നാണ് നിര്‍ണായക മൊഴി.
അതെ സമയം കരുവന്നൂര്‍ കള്ളപ്പണമിടപാടിലെ ഇഡി കണ്ടെത്തലുകള്‍ സിപിഎമ്മിന്‍റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണുള്ളത് . രഹസ്യഅക്കൗണ്ടുകള്‍ക്ക് പുറമെ കോടികളുടെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ഇഡിയുടെ കണ്ടെത്തലുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവെച്ചാല്‍ പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവുമടക്കം നഷ്ടമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post