മലപ്പുറം: സങ്കേതിക തകരാറിനെ തുടർന്ന് വിമാനം വൈകിയതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. സംഭവത്തിൽ രണ്ട് വനിതാ യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ ജീവനക്കാരെ കയ്യേറ്റം ചെയ്തതിനാണ് അറസ്റ്റ്.
കണ്ണൂർ, കോഴിക്കോട് സ്വദേശിനികളായ രണ്ട് യാത്രക്കാരാണ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്ത് കരിപ്പൂർ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. രാവിലെ 8.10ന് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റിഗോ വിമാനത്തിൽ പോകാനാണ് ഇരുവരും എത്തിയത്. വിമാനത്തിന് ചില സാങ്കേതിക തകരാറുകൾ ഉണ്ടെന്നും യാത്ര വൈകുമെന്നും അധികൃതർ ഇവരെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ കാത്തിരിക്കുന്നതിനിടെയാണ് ബംഗളുരുവിലേക്കുള്ള ഇന്റിഗോയുടെ തന്നെ 10.40നുള്ള വിമാനം പുറപ്പെടാൻ ഒരുങ്ങിയത്.
ഇതോടെ തങ്ങൾക്ക് അത്യാവശ്യമായി ബംഗളൂരുവിൽ എത്തണമെന്നും 10.40നുള്ള വിമാനത്തിൽ പോകാനായി അനുവധിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചു. വിമാനത്തിൽ സീറ്റുകൾ ഒഴിവില്ലെന്ന് അധികൃതർ പറഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ ഇവർ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post