തിരുവനന്തപുരം : വൈകുന്നേരം ആയാൽ ഇടയ്ക്കിടെ കറന്റ് പോകുന്നതായി ഈയിടെ കേരളത്തിൽ പലയിടത്തു നിന്നും പരാതി ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഉപഭോക്താക്കൾ തന്നെ സഹകരിച്ചാൽ മാത്രമേ വൈകുന്നേരങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി തടസ്സം നേരിടുന്നത് ഇല്ലാതെയാക്കാൻ സാധിക്കുകയുള്ളൂ എന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. വൈകിട്ട് 7 മണിക്ക് ശേഷം വൈദ്യുതി പ്രസരണ വിതരണ ട്രാൻസ്ഫോർമറകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കാണുന്നത്. ഇക്കാരണത്താൽ ലൈനിൽ ലോഡ് കൂടി ഫ്യൂസ് പോകുന്നതും വോൾട്ടേജിൽ വ്യതിയാനങ്ങൾ ഉണ്ടാവുന്നതും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത് എന്നും കെഎസ്ഇബി അറിയിച്ചു.
ചൂട് കടുത്തതോടെ കേരളത്തിൽ എസിയുടെ ഉപയോഗം വളരെയധികം ഉയർന്നിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളിൽ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. കൂടാതെ മുൻപ് പീക്ക് ലോഡ് ആവശ്യകത ഉണ്ടായിരുന്ന സമയം വൈകുന്നേരം ആറുമണി മുതൽ പത്തുമണിവരെ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 12 മണി വരെ ആയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം എന്നാണ് കെഎസ്ഇബിക്ക് അറിയിക്കാനുള്ളത്.
രാത്രി സമയങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ ആക്കി നിലനിർത്തുന്നത് വലിയതോതിൽ വൈദ്യുതി ലഭിക്കുന്നതിന് സഹായകരമാകും. കൂടാതെ കൂടുതൽ വൈദ്യുതി ചിലവ് വരുന്ന ആവശ്യങ്ങൾ രാത്രികാലങ്ങളിലേക്ക് മാറ്റിവയ്ക്കാതെ കഴിയുന്നതും പകൽ തന്നെ ചെയ്യാനും കെഎസ്ഇബി ആവശ്യപ്പെടുന്നു. ഉദാഹരണത്തിന് മോട്ടോർ ഉപയോഗിച്ച് ടാങ്കിൽ വെള്ളം നിറക്കൽ, വാഷിംഗ് മെഷീനുകൾ ഉപയോഗിച്ചുള്ള തുണി കഴുകൽ, ഇസ്തിരിയിടൽ, വൈദ്യുതി അടുപ്പുകളിലെ പാചകം എന്നിവയെല്ലാം പരമാവധി പകൽ സമയത്ത് തന്നെ ചെയ്യണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്.
Discussion about this post