തൃശൂർ: സംസ്ഥാനത്ത് തുടർക്കഥയായി വന്യജീവി ആക്രമണവും മരണവും. വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയും ഷോളയാർ ഡാമിനോട് ചേർന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുൺ (51) ആണ് മരിച്ചത്.
രാവിലെ എസ്‌റ്റേറ്റിൽ നിന്നും ജോലിയ്ക്കായി പോകുന്നതിനിടെ ആയിരുന്നു ആക്രമണം. തോട്ടത്തിൽ നിന്നിരുന്ന കാട്ടുപോത്ത് അരുണിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ഇടിച്ചു വീഴ്ത്തി.
കരച്ചിൽ കേട്ട് പ്രദേശവാസികൾ ഓടിക്കൂടി. എന്നാൽ കാട്ട് പോത്ത് അരുണിന് സമീപം തന്നെ നിലയുറപ്പിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാട്ട് പോത്ത് മാറിയ ഉടനെ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
അരുണിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഒന്നുരണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. ഇതിൽ നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു ജീവൻ പൊലിയുന്നത്.
Discussion about this post