കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി തനിക്ക് ബന്ധമില്ലെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥിയും വനിതാ നേതാവുമായ കെ.കെ ശൈലജ. പരിപാടികൾക്ക് പോകുമ്പോൾ പലരും കൂടെ നിന്ന് ഫോട്ടോയെടുക്കുക സ്വാഭാവികമാണ്. പാർട്ടിയുമായി പ്രതികൾക്ക് യാതൊരു ബന്ധമില്ലെന്നും ശൈലജ പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ പ്രതികളുമൊന്നിച്ചുള്ള കെ.കെ ശൈലജയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം. ബോംബ് നിർമ്മാണ സംഘവുമായി തനിക്കോ സിപിഎമ്മിനോ യാതൊരു ബന്ധവുമില്ല. സംഭവത്തിൽ ഉൾപ്പെട്ടവരുമായുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
പല പരിപാടികൾക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കാറുണ്ട്.
ബോംബ് നിർമ്മാണ സംഘത്തിലുള്ളവർക്ക് സിപിഎമ്മിനേക്കാൾ ബന്ധം മറ്റുപലരുമായിട്ടാണ്. അത് ആരൊക്കെയെന്നും എന്താണ് ബന്ധമെന്നും ഇപ്പോൾ പറയുന്നില്ല. യുഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ല. അതിനാലാണ് വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുന്നത് എന്നും ശൈലജ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. നിർമ്മാണത്തിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെറിൻ മരിച്ചു. പരിക്കേറ്റ സംഘത്തിലെ മറ്റൊരാളായ വിനീഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post