ന്യൂഡൽഹി: നിശാ പാർട്ടിയിൽ പാമ്പിൻ വിഷം ഉപയോഗിച്ച കേസിൽ യൂട്യൂബർ എൽവിഷ് യാദവിനും മറ്റ് എട്ട് പ്രതികൾക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1200 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. വിദേശത്തേക്ക് വിഷപാമ്പിനെ കടത്തിയതിന്റെയും റേവ് പാർട്ടികളുടെയും തെളിവുകളെ കുറിച്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 17നാണ് നിശാപാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്തതിന് എൽവിഷ് യാദവും കൂട്ടാളികളും അറസ്റ്റിലായത്. തുടർന്ന് ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 20 മില്ലി പാമ്പിൻ വിഷമാണ് പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തത്.
നോയിഡയിലെ ഒരു റേവ് പാർട്ടിയിൽ നിന്ന് പാമ്പുകളും പാമ്പിന്റെ വിഷവും കണ്ടെടുത്തതിന് പിന്നാലെയാണ് എൽവിഷ് യാദവിനെതിരേ പോലീസ് കേസെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എൽവിഷ് യാദവിന്റെ പേര് പുറത്ത് വന്നത്. യാദവ് സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ പാമ്പുകളെ വിതരണം ചെയ്തിരുന്നതായി അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരുന്നു.
Discussion about this post