ന്യൂഡൽഹി : ദക്ഷിണേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും അടുത്ത രണ്ടു ദിവസത്തേക്ക് ഉഷ്ണ തരംഗത്തിന് സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ത്യൻ ഉപദ്വീപിലെ പ്രത്യേക കാലാവസ്ഥ മാറ്റം അനുസരിച്ച് ഒഡീഷ മുതൽ കേരളം വരെയുള്ള മേഖലയിലാണ് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്.
അന്തരീക്ഷത്തിലെ വായുവിൻ്റെ താപനില മനുഷ്യൻ്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിലയിലെത്തുന്നതിനെയാണ് ഉഷ്ണ തരംഗം എന്ന് വിളിക്കുന്നത്. ഒരു മേഖലയിലെ പരമാവധി താപനില സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തുമ്പോൾ ആണ് സാധാരണഗതിയിൽ ഉഷ്ണതരംഗം സംഭവിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെയും ഒഡീഷയിലെയും വിവിധ പ്രദേശങ്ങളിലും , ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യമഹാരാഷ്ട്ര, തീരദേശ ആന്ധ്രാപ്രദേശ്, എന്നിവയുടെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച പരമാവധി താപനില 40-43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. നോർത്ത് കർണാടക, തെലങ്കാന, തമിഴ്നാട്, കേരളത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലും താപനില സാധാരണ പരിധിയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കൂടുതലായിട്ടുണ്ട്. വരുംദിവസങ്ങളിലും താപനില രൂക്ഷമാകാനാണ് സാധ്യത എന്നും ചൂടിനെതിരായുള്ള മുൻകരുതലകൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Discussion about this post