ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വ്യക്തമാക്കി. പിഡിപി മേധാവി കൂടിയായ മെഹബൂബ മുഫ്തി ആണ് അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നത്. ഗുലാം നബി ആസാദിനെതിരെ ആണ് മെഹബൂബ മുഫ്തി മത്സരിക്കുന്നത്.
അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ കൂടാതെ ശ്രീനഗറിലും ബാരാമുള്ളയിലും മത്സരിക്കുമെന്നും പിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് വഹീദ് പാരയും ബാരാമുള്ളയിൽ നിന്ന് ഫയാസ് മിറും ആണ് പിഡിപി സ്ഥാനാർത്ഥികൾ ആകുന്നത്. എന്നാൽ ഉധംപൂരിലും ജമ്മുവിലും സ്ഥാനാർത്ഥികളെ നിർത്തില്ല എന്നും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പിഡിപി അറിയിച്ചു.
കാശ്മീരിൽ 3 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ ഇൻഡി സഖ്യത്തിന്റെ യോഗത്തിനുശേഷം പിഡിപി പ്രഖ്യാപിച്ചിരുന്നു. അതേസമയം ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് താൻ തിരഞ്ഞെടുപ്പിൽ പോരാടുന്നതെന്ന് മുൻ കോൺഗ്രസ് നേതാവായിരുന്ന ഗുലംനബി ആസാദ് വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ രാജ്യസഭയിൽ അതിനെതിരെ പോരാടിയ വ്യക്തിയാണ് താൻ. ഇനി ലോക്സഭയിലും പോരാടാൻ ആഗ്രഹിക്കുന്നു എന്നാണ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നത്.
Discussion about this post