ധാർവാദ്(കർണാടക): ജാതിയുടെ അടിസ്ഥാനത്തിലല്ല, ദേശീയതയുടെയും വികസനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് കേന്ദ്രമന്ത്രിയും ധാർവാഡ് ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥിയുമായ പ്രഹ്ലാദ് ജോഷി തിങ്കളാഴ്ച പറഞ്ഞു. ശിരഹട്ടി ഫക്കീരേശ്വര് മഠത്തിലെ ഫക്കീര് ദിംഗലേശ്വര് മഹാസ്വാമി തനിക്കെതിരെ സ്വതന്ത്രനായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഇത് ജാതി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പല്ല. ദേശീയത, പ്രകടനം, വികസന പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് പോരാടുന്നത്. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ ജാതിക്ക് ഒന്നും ചെയ്യാനില്ല,” പ്രഹ്ലാദ് ജോഷി പറഞ്ഞു.
ലിംഗായത്ത് സമുദായത്തെ പ്രഹ്ളാദ് ജോഷി അവഗണിക്കുകയാണ് എന്ന ആരോപണമുന്നയിച്ചാണ് ദിംഗലേശ്വര് മഹാസ്വാമി അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് കേന്ദ്ര മന്ത്രി പ്രതികരിച്ചത്.
“ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് ജനാധിപത്യപരമായാണ് നടക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് നമ്മുടെ രാജ്യം എങ്ങനെയായിരുന്നുവെന്നും ഇപ്പോൾ എങ്ങനെയാണെന്നും നിങ്ങൾക്ക് കാണാൻ കഴിയും,” കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post