ന്യൂഡൽഹി; അഭ്യൂഹങ്ങൾക്കിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹമുണ്ടെന്നും കുടുംബത്തിന്റെ അനുവാദത്തോടെ അത് സാധ്യമാക്കുമെന്നും വാദ്ര പറഞ്ഞു.
തന്നെ രാഷ്ട്രീയത്തിലേക്ക് ചിലർ തള്ളിയിട്ടിരിക്കുകയാണ്. നെഹ്രു കുടുംബത്തിലായതിനാൽ ബിസിനസ് ചെയ്യാൻ കഴിയുന്നില്ല. എളുപ്പം രാഷ്ട്രീയമാണെന്ന് വാദ്ര പറഞ്ഞു. കുടുംബത്തിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങി മത്സരിക്കുമെന്നും വാദ്ര കൂട്ടിച്ചേർത്തു.പലമണ്ഡലങ്ങളിൽ നിന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് അഭ്യർത്ഥനകൾ വന്നിട്ടുണ്ട്. അമേഠിയിൽ താൻ ഇറങ്ങണമെന്ന് ജനങ്ങൾ പോസ്റ്റർ പതിച്ചിട്ടുണ്ടെന്നും വാദ്ര അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസവും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാദ്ര പ്രസ്താവനകൾ നടത്തിയിരുന്നു. അമേഠിയിലും റായ്ബറേലിയിലും ആര് മത്സരിക്കണമെന്ന അഭ്യൂഹം ഉയരുന്നതിനിടെയാണ് റോബർട്ട് വാദ്രയുടെ പരാമർശം. ഇതിന് പിന്നാല റോബർട്ട് വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും പാർട്ടി വിലയിരുത്തിയിരുന്നു.
അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബർട്ട് കുറ്റപ്പെടുത്തിയിരുന്നു.
അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹം. താൻ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞിരുന്നു. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്‌ക്കൊപ്പം അമേഠിയിലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചിരുന്നു.
പതിറ്റാണ്ടുകളായി കോൺഗ്രസ് കോട്ടയാണ് അമേഠി. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപ്പിച്ചതോടെയാണ് അമേഠി വീണ്ടും ചർച്ചാവിഷയമാവുന്നത്. 2004, 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചെങ്കിലും 2019 ൽ മണ്ഡലം കൈവിട്ടുപോയി.അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post