ഭാരതീയ ജനത പാർട്ടിയുടെ നാൽപ്പത്തിനാലാം സ്ഥാപക ദിനമായിരുന്നു കഴിഞ്ഞ ഏപ്രിൽ 6ന് ആചരിച്ചത്. ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്ന ക്യാംപയിനാണ് സ്ഥാപക ദിനത്തിൽ പാർട്ടി മുന്നോട്ടുവെച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടി അധികാരത്തിലേറാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ബിജെപിയുടെ ടാർഗറ്റ് ഒറ്റയ്ക്ക് 370 സീറ്റാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ ഭരണം പിടിച്ചപ്പോൾ കേവല ഭൂരിപക്ഷം കടന്ന് 282 സീറ്റുകളും 31 ശതമാനം വോട്ടും നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. 2019ൽ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി. വോട്ട് ശതമാനം 37 ആയി ഉയർത്തിയ ബിജെപി, ഒറ്റയ്ക്ക് 303 സീറ്റുകളും സ്വന്തമാക്കി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെക്കാളും മികച്ച പ്രകടനമാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്. 10 വർഷം ഭരിച്ചിട്ടും രാജ്യത്ത് ഒട്ടും ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ബിജെപിക്ക് നൽകുന്ന വലിയ ആത്മവിശ്വാസം. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനത്തെ നിർണയിക്കുന്ന 5 പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1) രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന ഫാക്റ്റർ
ബിജെപിയുടെ യഥാർത്ഥ സ്വാധീന മേഖലകൾ രാജ്യത്തെ വടക്കും പടിഞ്ഞാറുമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ബിജെപിക്ക് താരതമ്യേന ശക്തി കുറവാണെന്ന വാദം ശരിയാണ്. ഇങ്ങനെയാണെങ്കിലും ഇന്ത്യയിലെ നാല് മേഖലകളിലും ഏറ്റവും വലിയ ഒറ്റ കക്ഷി ബിജെപി തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണ്.
2019ൽ വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ അക്ഷരാർത്ഥത്തിൽ ബിജെപി തൂത്തുവാരുകയായിരുന്നു. ഹിന്ദി ഹൃദയ ഭൂമി എന്നറിയപ്പെടുന്ന ഉത്തരേന്ത്യയിലെ 191 സീറ്റുകളിൽ 155 ഉം ബിജെപി നേടി. ഇവിടെ 81 ശതമാനമാണ് പാർട്ടിയുടെ സ്ട്രൈക്ക് റേറ്റ്. പടിഞ്ഞാറൻ മേഖലയിലെ 78ൽ 51 ലോക്സഭാ സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. 65 ശതമാനം സ്ട്രൈക്ക് റേറ്റോടെയാണ് ഇത്രയും സീറ്റുകളിൽ വിജയക്കൊടി പാറിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ തെക്കെ ഇന്ത്യയിലെയും കിഴക്കൻ സംസ്ഥാനങ്ങളിലെയും ബിജെപിയുടെ പ്രകടനം ശക്തമല്ലെന്ന് പറയേണ്ടി വരും.
രാജ്യത്തെ കിഴക്കൻ മേഖലയിൽ ആകെയുള്ള സീറ്റുകളിൽ 50 ശതമാനത്തിന് തൊട്ടു താഴെയാണ് ബിജെപി വിജയിച്ചത്. കിഴക്കൻ സംസ്ഥാനങ്ങളിലെ 142 സീറ്റുകളിൽ ബിജെപി ജയിച്ചു കയറിയത് 67 എണ്ണത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ 132 സീറ്റുകളിൽ 30 എണ്ണത്തിലാണ് ബിജെപി ജയിച്ചത്. ദക്ഷിണേന്ത്യയിൽ 25 ശതമാനമാണ് പാർട്ടിയുടെ സ്ട്രൈക്ക് റേറ്റ്. അത് കൊണ്ട് തന്നെ കിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റുകൾ സ്വന്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. തുടർച്ചയായ സന്ദർശനങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് പ്രധാന ഫോക്കസ്.
2) 2019ൽ ബിജെപി നേടിയ വമ്പൻ വിജയ മാർജിനുകൾ ഇക്കുറിയും ആവർത്തിക്കുമോ?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 224 മണ്ഡലങ്ങളിൽ എതിരാളികൾക്ക് യാതൊരു പഴുതും കൊടുക്കാതെയാണ് ബിജെപി ജയിച്ചു കയറിയത്. അതായത് 2019ൽ ബിജെപി വിജയിച്ച 224 സീറ്റുകളിൽ പാർട്ടിയുടെ വോട്ട് ശതമാനം 50ന് മുകളിൽ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പാർട്ടി നേടിയ 75 ശതമാനം സീറ്റുകളിലും ആധികാരിക വിജയം സ്വന്തമാക്കിയെന്ന് പറയാം. ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളും 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ബിജെപി തൂത്തുവാരിയത്.
ബീഹാർ, കർണാടക, അസം, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നാലിൽ മൂന്ന് സീറ്റുകളും 50 ശതമാനത്തിൽ അധികം വോട്ടുകൾ സ്വന്തമാക്കിയാണ് ബിജെപി നേടിയത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ വലിയ സംസ്ഥാനങ്ങളിലെ സീറ്റുകളിൽ നല്ലൊരു പങ്കും ഇതേ രീതിയിൽ തന്നെയാണ് ബിജെപി വിജയിച്ചത്. ഈ 224 സീറ്റുകളിൽ ഭൂരിഭാഗത്തിലും പ്രധാന എതിരാളിയായി മത്സരിച്ചത് കോൺഗ്രസായിരുന്നു.
കഴിഞ്ഞ തവണ ജയിച്ച 303 ലോക്സഭാ മണ്ഡലങ്ങളിൽ 226ലും ബിജെപിയുടെ വിജയ മാർജിൻ ഒരു ലക്ഷത്തിലധികം വോട്ടുകളാണ്. ഇതിൽ 105 സീറ്റുകളിൽ പാർട്ടിയുടെ ഭൂരിപക്ഷം 3 ലക്ഷം കടന്നിരുന്നു. എന്നാൽ, 50,000 വോട്ടുകൾക്ക് താഴെയുള്ള ഭൂരിപക്ഷത്തിൽ ബിജെപി ജയിച്ച മണ്ഡലങ്ങൾ 40 മാത്രമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ഭരണനേട്ടങ്ങളും മേൽപ്പറഞ്ഞ മണ്ഡലങ്ങളിൽ ഇത്തവണയും മികച്ച പ്രകടനം തുടരാൻ ബിജെപിയെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും ഇതിനൊപ്പം ഭരണകക്ഷിക്ക് ഗുണം ചെയ്യും.
3) സുരക്ഷിത സീറ്റുകൾ കൂടുതലും ബിജെപിക്കൊപ്പം
2014ലും 2019ലും തുടർച്ചയായി ബിജെപി വിജയിച്ച 247 സീറ്റുകൾ ഉണ്ട്. ഈ ലോക്സഭാ മണ്ഡലങ്ങളെ സുരക്ഷിത സീറ്റുകളുടെ ഗണത്തിൽ ഉൾപ്പെടുത്താം. കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥി മാത്രം ജയിച്ച മണ്ഡലങ്ങളുടെ എണ്ണം 95 ആണ്. അവസാന മൂന്ന് തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ ജയിച്ച മണ്ഡലങ്ങളുടെ എണ്ണം കണക്കിലെടുത്താൽ 167 വരും. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ 262 സീറ്റുകളിൽ ഇപ്പോൾ തന്നെ ബിജെപി മികച്ച വിജയസാധ്യത പുലർത്തുന്നുവെന്ന് വിലയിരുത്താം.
2019ൽ 72 സീറ്റുകളിൽ രണ്ടാമതെത്തിയത് ബിജെപിയായിരുന്നു. ഇതിൽ 17 മണ്ഡലങ്ങളിൽ 5 ശതമാനത്തിന് താഴെ വോട്ടുകൾക്കാണ് പാർട്ടിക്ക് ജയം നഷ്ടമായത്. 2014ൽ ജയിച്ച 35 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബിജെപി പരാജയപ്പെട്ടിരുന്നു. ഈ മണ്ഡലങ്ങളിൽ 20 എണ്ണം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ്.
4) 2019നെ അപേക്ഷിച്ച് ബിജെപിയുടെ സഖ്യകക്ഷികൾ ഇത്തവണ കൂടുതൽ ശക്തർ
എൻഡിഎ ശക്തിപ്പെടുത്താൻ സാധിച്ചത് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. കർണാടകയിൽ ജെഡിഎസും ആന്ധ്രയിൽ ടിഡിപി-ജനസേന സഖ്യവും ഉത്തർപ്രദേശിൽ ആർഎൽഡിയും വന്നത് എൻഡിഎയുടെ സീറ്റുകൾ ഇനിയും കൂടാൻ അടിത്തറയിടും. മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗം എൻഡിഎയിൽ എത്തിയതും ഇതിനൊപ്പം ചേർത്തു വായിക്കണം. 2019നെ അപേക്ഷിച്ച് പുതിയ സഖ്യകക്ഷികളുടെ വരവ് കൂടുതൽ സീറ്റുകളിൽ ബിജെപിക്കും എൻഡിഎയ്ക്കും വിജയ സാധ്യത നൽകും.
5) നരേന്ദ്ര മോദി പ്രഭാവം
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമാണ് എൻഡിഎയുടെ തുറുപ്പ് ചീട്ട്. പ്രത്യേകിച്ച് പ്രസിഡൻഷ്യൽ ശൈലിയിൽ നേതാവിന്റെ വ്യക്തിപ്രഭാവവും കഴിവും നോക്കി വോട്ടു ചെയ്യുന്ന പ്രവണത കൂടി വരുന്ന ഈ കാലഘട്ടത്തിൽ. എൻഡിഎയുടെ മുഖമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ്വലിച്ചു നിൽക്കുമ്പോൾ മറുവശത്ത് ഇൻഡി സഖ്യം നേരിടുന്ന പ്രധാന പ്രശ്നവും മികച്ചൊരു നേതാവില്ല എന്ന പോരായ്മയാണ്. ഔദ്യോഗികമായല്ലെങ്കിലും ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് കരുതപ്പെടുന്ന രാഹുൽ ഗാന്ധി ജനപ്രിയതയുടെ കാര്യത്തിൽ നരേന്ദ്ര മോദിയേക്കാൾ ബഹുദൂരം പിന്നിലാണ്.
മൂന്നാം തവണയും അങ്കത്തട്ടിൽ ഇറങ്ങുമ്പോൾ പൊതു ജനങ്ങൾക്കിടയിൽ നരേന്ദ്ര മോദിക്കുള്ള വിശ്വാസ്യതയും സമ്മതിയും താരതമ്യങ്ങൾക്ക് അതീതമാണ്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്ന രീതിയിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും മോദിയെയും പിടിച്ചുകെട്ടുക ഏറെക്കുറെ അസാധ്യമെന്ന് പറയേണ്ടി വരും.
Discussion about this post