തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെ. ശനിയാഴ്ച രാത്രി കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും. പുലർച്ചെ രണ്ടിന് ശേഷം മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ശ്രീലക വാതിൽ തുറക്കും. നേരത്തെ ഓട്ടുരുളിയിൽ തയ്യാറാക്കി വച്ച കണിക്കോപ്പുകളിൽ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം നൽകും.
ഓട്ടുരുളിയിൽ ഉണക്കലരി , നാളികേരം, ചക്ക മാമ്പഴം, ഗ്രന്ഥം , വാൽക്കണ്ണാടി , സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവ വച്ചാണ്് കണി ഒരുക്കുക. മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. തുടർന്ന് അല്ങ്കാരത്തോടെയുള്ള സ്വർണതിടമ്പ് പൊൻപീഠത്തിൽ എഴുന്നുള്ളിച്ച് വയ്ക്കും. 3.42ന് വിഗ്രഹത്തിലെ മാലകൾ മാറ്റി, തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങി പതിവു ചടങ്ങുകൾ നടക്കും. നെയ് വിളക്ക് ശീട്ടാക്കി ദർശനം 4.30 ന് തുടങ്ങും. പടിഞ്ഞാറെ ഗോപുരവും ഭഗവതിക്കെട്ടിലെ വാതിലും 3.15ന് മാത്രമെ തുറക്കുകയുള്ളു.
കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്കും പെരുവനം കുട്ടൻമാരാരുടെ മേളം. സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശന്റെയും അനുനന്ദിന്റെയും തായമ്പക. രാത്രി നെയ് വിളക്കിന്റെ പ്രഭയിൽ വിളക്കാചാര പ്രദക്ഷിണത്തിൽ ഗുരുവായൂർ കൃഷ്ണകുമാർ , ഗുരുവായൂർ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം .
.












