ന്യൂഡൽഹി/ടെഹ്റാൻ∙ യുഎഇ തീരത്ത് ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത കപ്പലിലെ 25 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാർ. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഇവരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചതായും ടെഹ്റാനിലെയും ഡൽഹിയിലെയും ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പലാണ് ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ഹോർമുസ് കടലിടുക്കിൽ വച്ചാണ് സംഭവം. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേയ്ക്ക് അടുപ്പിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനില്ക്കുന്നതിനിടെയാണ് ഇസ്രയേലിനെതിരെ ഇറാന്റെ നീക്കം.
അതേസമയം, ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. തെക്കൻ, മധ്യ ഇസ്രയേലിൽ ഇറാൻ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.
Discussion about this post