സമൃദ്ധിയുടെ വരവ് അറിയിച്ച് മറ്റൊരു വിഷു ദിനം കൂടി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ദിനം ആഘോഷമാക്കി. ഐശ്വര്യത്തിന്റെയും കാർഷിക സംസ്‌കാരത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ഓരോ വിഷുദിനവും.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തർക്കായി കണിയൊരുക്കി. നിരവധി പേരാണ് വിഷുക്കണി ദർശിക്കാൻ ക്ഷേത്രങ്ങളിൽ എത്തിയത്. ഗുരുവായൂരിൽ വിഷുക്കണി ദർശിക്കാൻ വൻ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ നേരത്തേയ്ക്ക് ആയിരുന്നു വിഷുക്കണി ദർശനം. മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത് കയറി ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. ഇതിന് ശേഷമാണ് ഭക്തർക്കായി അവസരം നൽകിയത്.
ഭക്തർക്കായി നമസ്‌കാര മണ്ഡപലത്തിലും കണിയൊരുക്കിയിരുന്നു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ട്. ഉച്ച പൂജ കഴിഞ്ഞ് നട അടച്ചാൽ പ്രസാദ ഊട്ട് ആരംഭിക്കും.
കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വിഷു. അതുകൊണ്ടു തന്നെയാണ് സമൃദ്ധിയുടെ പ്രതീകമായി വിഷു ആഘോഷത്തെ കണക്കാക്കുന്നത്. വിഷു ദിനത്തിലെ കണി സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഇത് കാണുമ്പോൾ വർഷം മുഴുവനും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നമുക്കൊപ്പം ഉണ്ടാകുന്നുവെന്നാണ് വിശ്വസം. കണിക്കൊന്ന, കണിവെള്ളരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഓട്ടുരുളിയിൽ നിറച്ചുകൊണ്ടാണ് കണിയൊരുക്കുക. ഇത് സമൃദ്ധിയുടെ കാഴ്ചതന്നെയാണ്.
കണി കഴിഞ്ഞാൽ പ്രധാനമാണ് വിഷു കൈനീട്ടം. മുതിർന്നവർ ഇളയർക്കാണ് കൈ നീട്ടം നൽകുക. ഇത് ഒരു അനുഗ്രഹം കൂടിയാണ്. ഈ അനുഗ്രഹം അടുത്ത വിഷുക്കാലം വരെ നമുക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചുമെല്ലാം വിഷുവിന്റെ വരവ് അറിയിക്കലാണ് പിന്നീട്. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ വിഷു സദ്യ. ചിലയിടങ്ങളിൽ വിഷു കഞ്ഞിയാണ് പ്രധാനം.
സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയം കൂടിയാണ് ഇത്. ഈ കാലത്ത് കർഷകർ അടുത്ത കൃഷിയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. ഇത് പോലെ നല്ല നാളേയ്ക്കുള്ള തയ്യാറെടുപ്പാണ് ഒരോ വിഷു ദിനവും ഓർമ്മിക്കുന്നത്. ഈ വിഷു ദിനം ഏവരിലും സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ. ഏവർക്കും ബ്രേവ് ഇന്ത്യ ന്യൂസിന്റെ വിഷു ആശംസകൾ.
Discussion about this post