തൃശ്ശൂർ : സംസ്ഥാനത്തെ ഈസ്റ്ററും റംസാനും വിഷുവും എല്ലാവരും ആഘോഷപൂർവ്വം തന്നെ കൊണ്ടാടി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഒരു വിഭാഗം. സംസ്ഥാന സർക്കാർ പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് ചെയ്ത തൊഴിലിന് വേതനം ലഭിക്കാത്തതിനാൽ ദുരിതത്തിൽ ആയിരിക്കുന്നത്.
ചാലക്കുടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വിഷു ആയിട്ടും വേതനം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് നൽകേണ്ട തുക ഇതുവരെ അനുവദിച്ചിട്ടില്ലാത്തതിനാലാണ് തൊഴിലാളികൾ കഷ്ടത്തിലായത്. കഴിഞ്ഞ സാമ്പത്തിക വർഷം ആയിരുന്നു നാലു കോടിയോളം രൂപയുടെ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിന് നഗരസഭ രൂപം നൽകിയിരുന്നത്. എന്നാൽ ഇതുവരെ 1.15 കോടി രൂപ മാത്രമാണ് സർക്കാർ നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ച് 25ന് ചാലക്കുടി നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചതായി ഉത്തരവ് വന്നിരുന്നെങ്കിലും ഈ തുക പാസാക്കി നൽകിയില്ല. നിലവിൽ 75 ലക്ഷം രൂപയുടെ ബില്ലുകൾ ആണ് വിവിധ വാർഡുകളിലെ പണികളുടേതായി നഗരസഭയിൽ കെട്ടിക്കിടക്കുന്നത്. ഈ കനത്ത ചൂടിൽ പോലും വഴിയോരങ്ങളിൽ നിന്ന് പണിയെടുത്തിട്ടും തങ്ങൾക്ക് നൽകാനുള്ള തുച്ഛമായ തുക സർക്കാരിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധത്തിലാണ് ചാലക്കുടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ.
Discussion about this post