ജർമ്മൻ ഫുട്ബോളിൽ പുതുയുഗ പിറവി. ബുണ്ടസ് ലിഗയിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി ബയേർ ലെവർകുസൻ.
ലീഗിൽ 5 മത്സരങ്ങൾ ശേഷിക്കെയാണ് സ്പാനിഷ് പരിശീലകനും മുൻ ബയേൺ താരവുമായ സാബി അലോൺസോയുടെ ശിക്ഷണത്തിൽ ലെവർകുസൻ ചരിത്രം രചിച്ചത്.
സ്വന്തം തട്ടകത്തിൽ വെർഡർ ബ്രമനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് നിലംപരിശാക്കിയാണ് സാബിയുടെ ടീം കിരീടം ഉറപ്പിച്ചത്. ബുണ്ടസ് ലിഗയിൽ 11 വർഷമായി ആർക്കും കിരീടം വിട്ടുകൊടുക്കാതെ ബയേൺ മ്യൂണിക്ക് കാത്തുസൂക്ഷിച്ച ആധിപത്യം കൂടിയാണ് ലെവർകുസൻ തകർത്തത്. 2011-12 സീസണിൽ ബൊറൂസിയ ഡോട്ട്മുണ്ട് കിരീടം നേടിയതിന് ശേഷം തുടർച്ചയായ 11 വർഷവും ബയേൺ മ്യൂണിക്കായിരുന്നു ബുണ്ടസ് ലിഗ് ചാമ്പ്യൻമാർ.
സാബി അലോൺസോ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ബയേർ ലെവർകുസന്റെ തലവര മാറിയത്. മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കൂടിയായിരുന്ന സാബി, 2022 ഒക്ടോബറിൽ ബയേർ ലെവർകുസന്റെ പരിശീലകനായി
ചുമതലയേൽക്കുമ്പോൾ ലെവർകൂസൻ ജർമ്മൻ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്, ഇത്തവണ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി ഒരു മത്സരം പോലും തോൽക്കാതെയാണ് സ്വപ്ന കിരീടം ചൂടിയത്.
സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബയേർ ലെവർകുസൻ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 43 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് ലെവർകുസൻ. വമ്പൻ താരങ്ങൾ ഇല്ലാതെ ടീം വർക്കിന്റെയും പോസിറ്റിവ് ഫുട്ബോളിന്റെയും പിൻബലത്തിലാണ് സാബി അലോൺസോ തന്റെ ക്ലബ്ബിനായി അത്ഭുതങ്ങൾ തീർത്തത്. 29 മത്സരങ്ങളിൽ നിന്ന് 25 വിജയവും 4 സമനിലകളുമായി 79 പോയിന്റ് നേടിയാണ് ബയേർ ലെവർകുസൻ ജർമ്മൻ കിരീടം ഉറപ്പിച്ചത്.
Discussion about this post