വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർ മുൻഗണന നൽകേണ്ട വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മാനന്തവാടി അതിരൂപതയുടെ സർക്കുലർ. വയനാട് നിലവിൽ നേരിടുന്ന അപര്യാപ്തതകൾ പരിഹരിക്കുന്നവർക്ക് ആവണം വോട്ട് ചെയ്യേണ്ടത് എന്നാണ് സർക്കുലറിൽ സൂചിപ്പിക്കുന്നത്. വയനാട്ടിൽ മെഡിക്കൽ കോളേജ് വേണം, നഞ്ചൻകോട് നിലമ്പൂർ റെയിൽവേ മേൽപാത നടപ്പിലാക്കണം, നിയോജകമണ്ഡലത്തിന്റെ പ്രശ്നങ്ങൾ സ്ഥിരമായി നിരീക്ഷിക്കാൻ എംപിയുടെ പ്രതിനിധി വേണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്.
വയനാട് നേരിടുന്ന വന്യജീവി സംഘർഷങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങളുടെ പരിമിതികൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം എന്നിവയെല്ലാം പരിഹരിക്കാൻ കഴിയുന്നവർക്ക് ആയിരിക്കണം വോട്ട് ചെയ്യേണ്ടത് എന്ന് രൂപത ആവശ്യപ്പെടുന്നു. വയനാട്ടിൽ നിന്നും മറ്റ് ജില്ലകളിലേക്കുള്ള ബദൽ ഗതാഗത മാർഗങ്ങൾക്ക് ഇതുവരെയും സർക്കാരുകളും രാഷ്ട്രീയ സഖ്യങ്ങളും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. വയനാട് ചുരം വീതി കൂട്ടാനും കഴിഞ്ഞിട്ടില്ല. സർക്കാർ പിടിച്ചെടുത്തിട്ടുള്ള നൂറുകണക്കിന് ഏക്കർ ഭൂമി മിച്ചഭൂമിയായി വനം വകുപ്പിന്റെ കൈവശമുള്ളപ്പോഴും പട്ടികവർഗ്ഗക്കാർ ഭൂരഹിതരും ഭവനരഹിതരുമായി തുടരുകയാണെന്നും രൂപത കുറ്റപ്പെടുത്തുന്നു. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് പര്യാപ്തമായ സ്ഥാപനങ്ങൾ പോലും വയനാട്ടിൽ ഇല്ല എന്നും മാനന്തവാടി രൂപതയുടെ സർക്കുലർ സൂചിപ്പിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വയനാട് മണ്ഡലത്തിന്റെ ആവശ്യങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്യുന്ന പ്രത്യേക പ്രകടനപത്രിക പ്രസിദ്ധീകരിക്കണമെന്നും മാനന്തവാടി രൂപത ആവശ്യപ്പെടുന്നുണ്ട്. വന്യജീവികളെയും വനത്തെയും സംരക്ഷിക്കുന്നതിന് ഏകീകൃത നിയമം ഉണ്ടാക്കണം. പിന്നീട് കാലക്രമേണ ഈ നിയമത്തിൽ ഭേദഗതികൾ വരുത്തണം. വനത്തിനുള്ളിൽ 500 മീറ്റർ ചുറ്റളവിൽ വേലി കെട്ടണം. വനത്തിന്റെ അതിർത്തികളിൽ കൽഭിത്തികൾ സ്ഥാപിക്കണം. വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് അതിവേഗത്തിൽ നീതി ലഭ്യമാക്കണം. വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വയനാട് ചുരത്തിന്റെ വീതി കൂട്ടണം. കർഷകർക്ക് പെൻഷൻ പദ്ധതി കൊണ്ടുവരണം എന്നീ ആവശ്യങ്ങളാണ് മാനന്തവാടി അതിരൂപത പുറത്തിറക്കിയിട്ടുള്ള സർക്കുലറിൽ ആവശ്യപ്പെടുന്നത്.
Discussion about this post