തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. തൃശ്ശൂർ പൂരം നടത്തിപ്പുമായി നിലനിൽക്കുന്ന പ്രതിസന്ധികൾ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പൂരം ബ്രോഷർ കൈമാറിയ ദേവസ്വം ഭാരവാഹികൾ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. വനംവകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലെ വിവരങ്ങൾ ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചു. തൃശ്ശൂർ പൂരം നടത്തിപ്പിൽ ഹൈക്കോടതി ഇടപെടൽ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധികളും ഭാരവാഹികൾ അദ്ദേഹത്തെ ധരിപ്പിച്ചു. പ്രസിഡന്റ് ഡോ.സുന്ദർ മേനോൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി. ശശിധരൻ, ദേവസ്വം അംഗം വിജയ കുമാർ മേനോൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്റെ നിറം കെടുത്തുമെന്ന് ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കൊപ്പം പൂരത്തിന്റെ ചാരുത നഷ്ടപ്പെടാതെ നോക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. എല്ലാ വർഷവും തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ആണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നും മുഖ്യമന്ത്രിയെ ഭാരവാഹികൾ അറിയിച്ചു. ഒരു പ്രതിസന്ധിയും തൃശൂർ പൂരത്തെ ബാധിക്കില്ലെന്നും പൂരം സുഗമമായി നടത്താൻ വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും ഭാരവാഹികൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Discussion about this post