ന്യൂഡൽഹി : ഇന്ത്യയിൽ വിൽക്കുന്ന നെസ്ലെയുടെ ബേബി ഫുഡിൽ ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയതായി റിപ്പോർട്ട്. സെർലാക്ക് ഉൽപന്നങ്ങളിലാണ് ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയിരിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സാധാരണയായി ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് സെർലാക്ക് കൊടുക്കുന്നത്. കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് ലോകാരോഗ്യ സംഘടന നേരത്തെ നിരോധിച്ചതാണ്. എന്നാൽ യുഎസ്, യൂറോപ്പ്, സ്വിറ്റ്‌സർലൻഡ്, ജർമ്മനി തുടങ്ങിയ വികസിത വിപണികളിൽ പഞ്ചസാര ചേർക്കാതെയാണ് നെസ്ലെ ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. അതേസമയം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക പോലുള്ള ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിൽക്കുന്ന സ്വിസ് മൾട്ടിനാഷണലിന്റെ ബേബി-ഫുഡ് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പബ്ലിക് ഐ ബെൽജിയൻ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. ഇവിടങ്ങളിൽ കമ്പനി വിറ്റഴിച്ച 150 ഉൽപ്പന്നങ്ങൾ പരിശോധിച്ച ശേഷം, ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കായി തയ്യാറാക്കിയ എല്ലാ സെറിലാക് ഉത്പന്നങ്ങളിലും ശരാശരി 4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പബ്ലിക് ഐ കണ്ടെത്തി.
നെസ്ലെ ഈ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ് എന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞനായ നൈജൽ റോളിൻസ് പറഞ്ഞു. വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഒരു നിശ്ചിത അളവിലുള്ള പഞ്ചസാര ശീലമാക്കാൻ കമ്പനികൾ ശ്രമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post