ലോകത്തെ പിടിച്ചുലയ്ക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ധനക്ഷാമവും വിലക്കയറ്റവും നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പൂർണ്ണ പിന്തുണയുമായി നടനും രാജ്യസഭാ എം.പിയുമായ കമൽ ഹാസൻ. പാർട്ടി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ സുരക്ഷയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് കമൽ ഹാസൻ പറഞ്ഞു. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തെയും കർഷകരെയും വ്യവസായങ്ങളെയും നേരിട്ട് ബാധിക്കുമെന്ന് കമൽ ഹാസൻ മുന്നറിയിപ്പ് നൽകി. എണ്ണവില കുതിച്ചുയരുകയും കടൽമാർഗ്ഗമുള്ള വ്യാപാര പാതകൾ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഊർജ്ജം ലാഭിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോകത്തെ 60-ലധികം രാജ്യങ്ങൾ ഇതിനകം തന്നെ ഊർജ്ജ സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികൾക്കായി ജനങ്ങളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലൊരു വലിയ രാജ്യം ഈ വെല്ലുവിളിയെ അതീവ ഗൗരവത്തോടെ കാണണം. 1962-ലെ ചൈനീസ് യുദ്ധകാലത്ത് ഭാരതീയർ തങ്ങളുടെ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ പോലും സൈനികർക്കായി സംഭാവന ചെയ്ത കാര്യവും, 1965-ൽ ഭക്ഷണക്ഷാമം നേരിട്ടപ്പോൾ ലാൽ ബഹദൂർ ശാസ്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ആഴ്ചയിലൊരിക്കൽ ഭക്ഷണം ഉപേക്ഷിക്കാൻ തയാറായ ജനങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് ചെയ്ത വലിയ ത്യാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് രാജ്യം ആവശ്യപ്പെടുന്ന ഊർജ്ജ സംരക്ഷണം വളരെ ചെറിയൊരു കാര്യമാണെന്ന് കമൽ പറഞ്ഞു.
സിനിമയിലെ ആഡംബരങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തെത്തിയിരുന്നു. അനാവശ്യമായ വിദേശയാത്രകളും പ്രൊഡക്ഷൻ കാലതാമസവും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കമൽ ഹാസൻ, സ്വന്തം പ്രവർത്തനങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്തു. ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനായി പോയപ്പോൾ ചാർട്ടേഡ് ഫ്ലൈറ്റിന് പകരം എക്കണോമി ക്ലാസ്സിൽ യാത്ര ചെയ്തത് സിനിമാ മേഖലയിലെ വലിയ ചർച്ചയായിരുന്നു.









