ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രതിരോധ സഹകരണ റോഡ്‌മാപ്പ് പ്രഖ്യാപിച്ച് ഇന്ത്യയും സൈപ്രസും. സമുദ്ര സുരക്ഷ കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രതിരോധ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനി മുതൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡീസും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് സൈപ്രസ് പ്രസിഡണ്ട് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ഭീകരവാദ വിരുദ്ധ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണ പത്രങ്ങൾ ഒപ്പുവച്ചു. രാജ്യാന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരവാദം, തീവ്രവാദം, അതിർത്തികടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവയെ സംയുക്തമായി നേരിടാൻ ഒരു പ്രത്യേക ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’ രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറാൻ ഈ സമിതി സഹായിക്കും. കൂടാതെ ഇരുരാജ്യങ്ങൾക്കുമിടയിൽ നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തടസ്സമില്ലാതെ യാത്ര ചെയ്യുന്നതിനും തൊഴിൽ ചെയ്യുന്നതിനും സഹായകരമാകുന്ന ‘കോംപ്രിഹെൻസീവ് മിഗ്രേഷൻ ആൻഡ് മൊബിലിറ്റി അഗ്രിമെന്റ്’ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഇന്ത്യൻ പ്രധാനമന്ത്രിയും സൈപ്രസ് പ്രസിഡണ്ടും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.
ഇന്ത്യയിലെ സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് , സൈപ്രസിലെ ഡിപ്ലോമാറ്റിക് അക്കാദമി എന്നിവ തമ്മിൽ ഉഭയകക്ഷി സഹകരണത്തിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും യുവ നയതന്ത്രജ്ഞർക്ക് പരസ്പരം മികച്ച പരിശീലനവും അന്താരാഷ്ട്ര കാര്യങ്ങളിൽ വിജ്ഞാന കൈമാറ്റവും ഉറപ്പാക്കാൻ ഇത് വഴിയൊരുക്കും. ഇന്ത്യയുടെ പ്രതിരോധ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന ‘സപ്തംഗ് ലാബ്സ്’ സൈപ്രസിലെ പ്രമുഖ ടെക് കമ്പനിയായ ‘ചാനൽ ഐടി’യുമായി സൈബർ സുരക്ഷാ രംഗത്ത് സഹകരിക്കാനുള്ള കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ ഐടി മന്ത്രാലയവും സൈപ്രസിന്റെ റിസർച്ച് & ഡിജിറ്റൽ പോളിസി മന്ത്രാലയവും തമ്മിൽ സാങ്കേതിക കൈമാറ്റത്തിന് ധാരണയായി.









