രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്മീർ പേസർ ഔഖിബ് നബിയെ ഉൾപ്പെടുത്താത്ത ബി.സി.സി.ഐ. സെലക്ടർമാരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ദിലീപ് വെങ്‌സർക്കാർ. 2025/26 രഞ്ജി സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ വീഴ്ത്തി ജമ്മു കശ്മീരിനെ ആദ്യമായി ചാമ്പ്യന്മാരാക്കിയ താരത്തെ തഴഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാൻ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന് ബി.സി.സി.ഐ കർശന നിർദ്ദേശം നൽകുമ്പോഴും, മികച്ച പ്രകടനം നടത്തുന്നവരെ തഴയുന്ന സെലക്ടർമാരുടെ നടപടി അങ്ങേയറ്റം വിചിത്രമാണെന്ന് വെങ്‌സർക്കാർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.സി.സി.ഐ-ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
“ഔഖിബ് നബിയെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനം തീർത്തും അസംബന്ധവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇതൊക്കെ എന്ത് തരം സെലക്ഷനാണ്? ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഇതൊരു വലിയ അനീതിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള മാനദണ്ഡമല്ലെങ്കിൽ, ബി.സി.സി.ഐ എന്തിനാണ് ഈ ആഭ്യന്തര ക്രിക്കറ്റ് തന്നെ നടത്തുന്നത്? അത് നിർത്തലാക്കുന്നതല്ലേ നല്ലത്?”
2020-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഔഖിബ് നബി 41 മത്സരങ്ങളിൽ നിന്ന് 156 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിൽ 104 വിക്കറ്റുകളും കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്നാണ്. ഇത്രയേറെ മികവ് കാട്ടിയിട്ടും അഫ്ഗാനിസ്ഥാനെതിരായ ടീമിൽ ഇടം ലഭിക്കാതിരുന്നത് ക്രിക്കറ്റ് പ്രേമികൾക്കിടയിലും വലിയ ചർച്ചയാവുകയാണ്.












