മുംബൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ 10 വർഷത്തോളം ജോലി ചെയ്ത ബംഗ്ലാദേശ് പൗരന് ജയിൽ ശിക്ഷ. മുംബൈ കോടതിയാണ് ഇയാൾക്ക് ഏഴുമാസത്തെ ജയിൽ ശിക്ഷ വിധിച്ചത്. കുവൈറ്റിലെ ജോലിക്ക് ശേഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് നടത്തിയ തീവ്രമായ ചോദ്യം ചെയ്യലിലാണ് താൻ ബംഗ്ലാദേശ് പൗരനാണെന്നും രേഖകളെല്ലാം വ്യാജമാണെന്നും ഇയാൾ സമ്മതിച്ചത്.
46-കാരനായ മൊഹമ്മദ് ഇക്ലാജ് മൊല്ല എന്ന ബംഗ്ലാദേശി പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾ ബംഗ്ലാദേശിലെ സത്ഖിര സ്വദേശിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ 2005-ൽ ബംഗ്ലാദേശ് അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയും പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. ബംഗാളിൽ താമസിക്കുന്നതിനിടയിൽ ചില ഏജന്റുമാരുടെ സഹായത്തോടെ ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഇയാൾ വ്യാജമായി നിർമ്മിച്ചു. ഈ വ്യാജ രേഖകൾ സമർപ്പിച്ച് ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കിയ ഇയാൾ, അത് ഉപയോഗിച്ച് കുവൈറ്റിലേക്ക് കടക്കുകയും അവിടെ 10 വർഷം വിവിധ ജോലികൾ ചെയ്ത് വരികയുമായിരുന്നു. കോടതിയിൽ വാദം കേൾക്കുന്നതിനിടയിൽ പ്രതിഭാഗം അഭിഭാഷകൻ പ്രതിക്ക് വലിയ ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ വാദം പൂർണ്ണമായി തള്ളി. ഇത്തരം കേസുകളിൽ പ്രതികളോട് ഉദാരത കാണിക്കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാകുമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടിയെടുത്തത്.
”ഒരു വിദേശ പൗരൻ രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറുകയും വ്യാജരേഖകൾ വഴി ഇന്ത്യൻ പാസ്‌പോർട്ട് അടക്കം സ്വന്തമാക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം വിഷയങ്ങളിൽ കാണിക്കുന്ന ചെറിയ ഉദാരത പോലും ദേശീയ സുരക്ഷയ്ക്ക് കടുത്ത അപകടം വരുത്തിവെക്കും,” എന്ന് മുംബൈ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. ഇയാൾക്ക് വ്യാജ രേഖകൾ ഉണ്ടാക്കാൻ സഹായിച്ച പശ്ചിമ ബംഗാളിലെ പ്രാദേശിക ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.









