കണ്ണൂർ : കണ്ണൂർ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ആണ് കേസിലെ ഒന്നാംപ്രതി. 92 വയസ്സുള്ള വയോധികയുടെ വോട്ടിലാണ് ഇയാൾ തിരിമറി നടത്തിയത്.
കണ്ണപുരം പോലീസ് ആണ് മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വോട്ട് തിരിമറിക്ക് കൂട്ടുനിന്ന അഞ്ചു പോളിംഗ് ഉദ്യോഗസ്ഥരെയും പോലീസ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 92 വയസ്സുള്ള ദേവി എന്ന വയോധികയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ ഗണേശൻ നേരിട്ട് രേഖപ്പെടുത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് വീഴ്ചവരുത്തിയ പോളിംഗ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കളക്ടർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കല്യാശ്ശേരി പഞ്ചായത്തിലെ 164 ആം ബൂത്തിലെ വോട്ടർ ആണ് 92 വയസ്സുകാരിയായ ദേവി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും പോളിംഗ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരുടെ വീട്ടിൽ എത്തിയത്. തുടർന്ന് ഗണേശൻ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് ഇവർക്കെതിരെ പരാതി നൽകിയിരുന്നത്.
Discussion about this post