ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായതിന്റെ ക്ഷീണമകറ്റി മാഞ്ചസ്റ്റർ സിറ്റി. ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ. ലണ്ടനിലെ വെമ്പ്‌ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ സെമി പോരാട്ടത്തിൽ ബെർണാഡോ സിൽവ നേടിയ ലേറ്റ് ഗോളിന്റെ പിൻബലത്തിലാണ് നിലവിലെ ചാമ്പ്യൻമാർ ജയിച്ചു കയറിയത്.
84 ആം മിനിറ്റിൽ കെവിൻ ഡിബ്രൂയിനെയുടെ ക്രോസിൽ നിന്നായിരുന്നു പോർച്ചുഗീസ് താരത്തിന്റെ ഗോൾ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പെനാൽറ്റി പാഴാക്കി തോൽവിക്ക് കാരണക്കാരനായ ബെർണാർഡോ സിൽവയ്ക്ക് എഫ്എ കപ്പ് സെമിയിലെ വിജയഗോൾ ആശ്വാസമായി.
മത്സരത്തിൽ കൂടുതൽ ഷോട്ടുകൽ ഉതിർത്തതും പന്ത് കൈവശം വെച്ചതുമെല്ലാം മാഞ്ചസ്റ്റർ സിറ്റിയായിരുന്നു.
എന്നാൽ, കിട്ടിയ അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തത് ചെൽസിക്ക് തിരിച്ചടിയായി. ചെൽസിക്കായി അവസരങ്ങൾ കൂടുതലും കളഞ്ഞുകുളിച്ചത് നിക്കോളസ് ജാക്‌സണായിരുന്നു. രണ്ടാം പകുതിയിൽ കോൾ പാൽമറുടെ ഫ്രീകിക്ക് ജാക്ക് ഗ്രീലിഷിന്റെ കൈകളിൽ തട്ടിയെങ്കിലും റഫറി പെനാൽറ്റി അനുവദിക്കാത്തത് ചെൽസിയെ ചൊടിപ്പിച്ചു.
ഇന്ന് നടക്കുന്ന എഫ്എ കപ്പിന്റെ രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ കോവൻട്രിയെ നേരിടും. ജയിക്കുന്ന ടീം ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി വരുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ പ്രേമികൾ.
Discussion about this post