തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബർ പോലീസ് ആണ് ശശി തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്.
ശശി തരൂർ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്ന് കാണിച്ച് രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. തീരദേശ മേഖലയിലെ വോട്ടുകൾക്കായി രാജീവ് ചന്ദ്രശേഖർ പണം നൽകുന്നു എന്നാണ് ശശി തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ ആയിരുന്നു രാജീവ് ചന്ദ്രശേഖർ പരാതി നൽകിയിരുന്നത്.
വ്യാജ സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിരുന്നു. പ്രസ്താവന പിൻവലിച്ച് ശശി തരൂർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തരൂരിനെതിരെ വക്കിൽ നോട്ടീസും അയച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ കേട്ടുകേൾവിയിലുള്ള കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും തെളിവുകൾ ഒന്നും ഇല്ലെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
Discussion about this post