ന്യൂഡൽഹി: ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ കൈമാറി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിൽ 2022-ൽ ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായാണ് മിസൈലുകളുടെ കൈമാറ്റം. മിസൈലുകൾ കൈമാറുമ്പോൾ ഇന്ത്യൻ ഉദ്യോഗസ്ഥർ ഫിലീപ്പീൻസ് മറൈൻ കോർപ്സ് ഉദ്യോഗസ്ഥർക്ക് മധുരം വിതരണം ചെയ്തിരുന്നു.
ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ഫിലിപ്പീൻസിലെ മറൈൻ കോർപ്‌സിന് ആയുധങ്ങൾ കൈമാറിയത്. മിസൈലുകൾക്കൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. ആഗോള തലത്തിൽ ഏറ്റവും മുന്തിയതും വേഗതയേറിയതുമായ കൃത്യതയുള്ള ആയുധമായി അംഗീകരിക്കപ്പെട്ട ബ്രഹ്മോസ് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നിർണായക പങ്ക് വഹിക്കുന്നു.
ആദ്യമായാണ് ഒരു വിദേശരാജ്യത്തിന് ഇന്ത്യ ബ്രഹ്മോസ് മിസൈൽ കൈമാറുന്നത്. ബ്രഹ്മോസിന്റെ കപം വേധ പതിപ്പുകളാണ് ഫിലിപ്പീൻസ് ഇന്ത്യയിൽ നിന്നും വാങ്ങിയതെന്നാണ് റിപ്പോർട്ട്.ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറുന്നതെന്നും ശ്രദ്ധേയം. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിന്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും.ചൈനീസ് ഭീഷണിയുടെ നിഴലിലുള്ള ഇൻഡോനേഷ്യ, തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് സ്വന്തമാക്കാൻ ഇന്ത്യയുമായി ചർച്ചകൾ നടത്തുന്നുണ്ട്.
Discussion about this post