തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാടും, കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം പകൽ നേരങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനിലയാകും അനുഭവപ്പെടുക.
ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ ആകും വേനൽ മഴ ലഭിക്കുക. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ ഉണ്ടാകുന്ന സമയങ്ങളിൽ വീടിന് പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശം. ഏതാനും നാളുകൾക്കായി സംസ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. വേനൽ മഴ സജീവമാകുന്നതോട് കൂടി ഈ ചൂടിന് ആശ്വാസം ഉണ്ടാകും.
വ്യാഴാഴ്ചവരെ ശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Discussion about this post