ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലൗ ജിഹാദിനിരയായി ഹുബ്ലിയിലെ വിദ്യാർത്ഥിനി നേഹ ഹിരേമത് കൊല്ലപ്പെട്ട സംഭവം കർണാടകയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ ഉണ്ടായ ദാരുണ സംഭവം.
മകൾ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നേഹയുടെ അച്ഛനും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത് തന്നെ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കർണാടക പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസുകാരനായ നേഹയുടെ അച്ഛൻ ആരോപിക്കുന്നത്. മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിലെ ഹുബ്ലിയിലെ ബി.വി.ബി. കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നേഹ ഹിരേമതിനെ മുൻ സഹപാഠിയായ മുഹമ്മദ് ഫയാസ് ക്യാമ്പസിനകത്ത് വെച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ഫയാസിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാറും ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ അച്ഛൻ പറയുന്നത്.
സംഭവവുമായി ബന്ധമുള്ള എട്ട് പേരുടെ പേരുകൾ നൽകിയിട്ടും ഒരാളെ പോലും പിടിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നേഹയുടെ അച്ഛൻ നിരഞ്ജൻ ആരോപിക്കുന്നത്. കർണാടക പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുത്താൽ മാത്രമെ തന്റെ മകൾക്ക് നീതി ലഭിക്കുകയുള്ളുവെന്നും കോൺഗ്രസ് കൗൺസിലർ കൂടിയായ നിരഞ്ജൻ പറയുന്നു.
മകൾക്ക് നേരെ നടന്നത് ലൗ ജിഹാദാണെന്ന് നിരഞ്ജൻ ഹിരേമത് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി പരമേശ്വരയും ഈ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. പ്രതികൾ മുസ്ലീം വിഭാഗക്കാരായതിനാൽ കോൺഗ്രസ് സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
പ്രതിയായ ഫയാസിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ കർണാടകയിൽ ഉടനീളം ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. മരിച്ച നേഹയുടെ അച്ഛനെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സന്ദർശിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനം കാരണം കർണാടക സർക്കാർ ശരിയായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കുന്നില്ലെന്നാണ് നദ്ദ പറഞ്ഞത്. സിദ്ധരാമയ്യയുടെയും പരമേശ്വരയുടെയും പ്രസ്താവനകൾ ഈ സംശയം ജനിപ്പിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂനപക്ഷ പ്രീണനം കാരണം സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ മകൾക്ക് പോലും നീതി ലഭിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. വരുന്ന വെള്ളിയാഴ്ചയാണ് കർണാടകയിൽ ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്. സംഭവം നടന്ന ഹുബ്ലി മെയ് 3നാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടന്ന സംഭവം സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
നേഹ കൊലപാതക കേസിൽ പോലീസ് കാണിക്കുന്ന ഉദാസീന നിലപാടിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്. പ്രതികൾ ന്യൂനപക്ഷ വിഭാഗക്കാരാണെങ്കിൽ കടുത്ത നടപടി എടുക്കാൻ കോൺഗ്രസ് സർക്കാറിന് ഭയമാണെന്ന പ്രചാരണം കർണാടകയിൽ ശക്തമാണ്. പാർട്ടിയുടെ ഈ നിലപാട് കർണാടകയിൽ ഉടനീളം വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഇത്തവണ ദേശീയ തലത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ കോൺഗ്രസിന് കർണാടകയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടേണ്ടത് അത്യാവശ്യമാണ്.
Discussion about this post